ന്യൂഡൽഹി: പ്രതിപക്ഷം ഇന്ന് അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ നേരിടാൻ അടവുകളും ചുവടുകളും തേടി ബിജെപിയും കേന്ദ്ര സർക്കാരും. അവിശ്വാസപ്രമേയ ചർച്ചയിൽ ഭരണകക്ഷിയായ ബിജെപിക്കു സംസാരിക്കാൻ മൂന്നു മണിക്കൂർ 33 മിനിറ്റ് സമയം അനുവദിച്ചപ്പോൾ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകിയ ടിഡിപിക്ക് 13 മിനിറ്റ് മാത്രമാണു നൽകിയത്. അവിശ്വാസ പ്രമേയ ചർച്ചകൾക്കൊടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകും.
നാലര വർഷം പൂർത്തിയാക്കിയ നരേന്ദ്രമോദി സർക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയമാണിത്. അതുകൊണ്ടുതന്നെ പ്രതിപക്ഷം സർക്കാരിനെതിരേ ആഞ്ഞടിക്കും. കോണ്ഗ്രസിന് 38 മിനിറ്റ് മാത്രമാണ് സമയം അനുവദിച്ചിരിക്കുന്നത്. ബിജു ജനതാദളിന് 15 മിനിറ്റും അണ്ണാഡിഎംകെയ്ക്ക് 29 മിനിറ്റും ശിവസേനയ്ക്ക് 14 മിനിറ്റും അനുവദിച്ചിട്ടുണ്ട്.
ആന്ധ്രപ്രദേശിന് പ്രത്യേകസംസ്ഥാന പദവി, ആൾക്കൂട്ട കൊലപാതകം, ദളിത് പീഡനം തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ച് ടിഡിപി നൽകിയ നോട്ടീസിനാണ് സ്പീക്കർ അനുമതി നൽകിയത്. പതിനഞ്ചു വർഷത്തിനുള്ളിൽ ആദ്യമായാണു കേന്ദ്രസർക്കാരിനെതിരേ അവിശ്വാസ പ്രമേയത്തിന് അനുമതി ലഭിക്കുന്നത്.
അവിശ്വാസ പ്രമേയ വോട്ടെടുപ്പിലും ചർച്ചയിലും സർക്കാരിനെ പിന്തുണയ്ക്കുമെന്ന് ശിവസേന ആദ്യം പറഞ്ഞുവെങ്കിലും ഇന്നേ തീരുമാനം പ്രഖ്യാപിക്കൂ എന്നാണു വൈകുന്നേരം പറഞ്ഞത്. അണ്ണാഡിഎംകെ പ്രതിപക്ഷത്തിനൊപ്പം നിൽക്കില്ലെന്നു സൂചനയുണ്ട്. രാജ്യം നേരിടുന്ന യഥാർഥ പ്രശ്നങ്ങളുടെ സത്യാവസ്ഥ ജനങ്ങളിലേക്കുതന്നെ എത്തിക്കാനുള്ള അവസരമാണിതെന്നു കോണ്ഗ്രസ് വക്താവ് ആനന്ദ് ശർമ പറഞ്ഞു. 314 വോട്ടുകൾ സർക്കാരിനു ലഭിക്കുമെന്നാണു പ്രതീക്ഷ. ഇതി നു പുറമേ പ്രതിപക്ഷ നിരയിൽ ചെറിയ വിള്ളലെങ്കിലും ഉണ്ടാ ക്കാൻ ബിജെപി ശ്രമിക്കും. പ്രമേയത്തെ അനുകൂലിക്കില്ലെന്നു ടിഡിപിയിലെ ഒരംഗം പറഞ്ഞു.
സെബി മാത്യു
അവിശ്വാസപ്പോരാട്ടം ഇന്ന്
01:03 AM Jul 20, 2018 | Deepika.com