ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരേ തിരുവിതാംകൂർ ദേവസ്വം ബോർഡ്. ആർത്തവ പ്രശ്നങ്ങൾ കാരണം 41 ദിവസം സ്ത്രീകൾക്ക് വ്രതമെടുക്കാനാവില്ലെന്നു ബോർഡ് സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ, ആർത്തവമുള്ളതുകൊണ്ട് സ്ത്രീകളെ മാറ്റിനിർത്തുന്നത് രാജ്യത്ത് നിരോധനത്തിലുള്ള തൊട്ടുകൂടായ്മയിൽ ഉൾപ്പെടുന്നതാണെന്നു കേസിലെ അമിക്കസ് ക്യൂറി രാജു രാമചന്ദ്രനും അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുന്പാകെ ചൂണ്ടിക്കാട്ടി.
പത്ത് മുതൽ 50 വയസു വരെയുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാറില്ല. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഭാഗമാണത്. അല്ലാതെ വിവേചനമല്ല. അതു കാലങ്ങളായി തുടരുന്നതാണെന്നും ദേവസ്വം ബോർഡിനുവേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി വാദിച്ചു. എന്നാൽ, ആർത്തവത്തിന്റെ പേരിൽ എങ്ങനെ പ്രായപരിധി നിശ്ചയിക്കാനാകുമെന്നു കോടതി ചോദിച്ചു. ചിലർക്ക് 45ൽ ആർത്തവവിരാമം ഉണ്ടാവുകയും ചിലർക്ക് 50 കഴിഞ്ഞു തുടരുകയും ചെയ്യുന്നുണ്ട്. അപ്പോൾ ഇതെങ്ങനെ നീതികരിക്കാനാകുമെന്നും കോടതി ചോദിച്ചു.
എന്നാൽ, ഈ വാദങ്ങൾ ഭരണഘടനയുടെ 17-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് അമിക്കസ് ക്യൂറി രാജു രാമചന്ദ്രൻ പറഞ്ഞു. അശുദ്ധിയുടെ പേരിൽ ഒരാളെ ഒഴിവാക്കുന്നത് തൊട്ടുകൂടായ്മയുടെ പരിധിയിൽ വരും. ദളിത് വിഭാഗത്തിൽ പെട്ടവരെ അശുദ്ധിയുള്ളവരെന്നു മുദ്രകുത്തി ആരാധനാലയങ്ങളിൽനിന്നു മാറ്റിനിർത്തിയിരുന്നതാണ്. സ്ത്രീകളെ അശുദ്ധിയുടെ പേരിൽ ഒഴിവാക്കുന്നത് തൊട്ടുകൂടായ്മയായി കണക്കാക്കാമെന്നും അദ്ദേഹം വിശദമാക്കി.
കേസിൽ വാദം അടുത്തയാഴ്ചയും തുടരും.
ശബരിമല: സർക്കാർ നിലപാടിനെതിരേ ദേവസ്വം ബോർഡ്
01:03 AM Jul 20, 2018 | Deepika.com