ചേർത്തല: മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രത്തിലെ കർക്കടകവാവ് ആചരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വാവുദിനമായ ഇന്ന്് നമസ്കാര വഴിപാടിനോടൊപ്പം വിതരണം ചെയ്യുന്നതിനായി 40,000 ലിറ്റർ താളുകറി തയാറാക്കിയിട്ടുണ്ട്.
കാട്ടുചേന്പിന്റെ താളുകൊണ്ടാണ് താളുകറി തയാറാക്കിയത്. വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിച്ച കാട്ടുചേന്പിന്റെ താൾ ശേഖരണം ഇന്നലെ വൈകുന്നേരംവരെയും നീണ്ടു. ഇന്നലെ രാവിലെ മുതൽ താൾ കഴുകി അരിഞ്ഞു തുടങ്ങി. രാത്രി വൈകി ആരംഭിച്ച താളുകറി തയാറാക്കൽ ഇന്നു പുലർച്ചെയോടെയാണ് തീർന്നത്.
ഭക്തജന പങ്കാളിത്തത്തോടെയാണ് ഈ ജോലികളെല്ലാം നടത്തിയത്. ഇക്കുറി നമസ്കാരത്തിനായി 500 പറ ഉണക്കലരിയാണ് ഉപയോഗിക്കുന്നത്. ഇന്നു പുലർച്ചെ ഒന്നോടെ നമസ്കാരചോർ ഉണ്ടാക്കാൻ തുടങ്ങി. പ്രസാദവിതരണം തുടങ്ങും. കർക്കടക വാവ് ദിനത്തിൽ പിതൃപ്രീതികരമായ നമസ്കാരം, രോഗമുക്തികരമായ മുക്കുടി, അട്ടയും കുഴന്പും, കർക്കടക മരുന്നുകഞ്ഞി വഴിപാടുകൾ നടത്താൻ ആയിരങ്ങൾ ക്ഷേത്രത്തിലെത്തും.
വഴിപാടുകൾ ചീട്ടാക്കുന്നതിന് 10 കൗണ്ടറുകൾ അധികമായി പ്രവർത്തിക്കും. സ്വകാര്യ ബസുകളും കഐസ്ആർടിസി ബസുകളും ഇന്നു ക്ഷേത്രത്തിലേക്ക് പ്രത്യേക സർവീസ് നടത്തും.
കർക്കടക വാവ്: മരുത്തോർവട്ടം ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർണം
10:16 PM Jul 22, 2017 | Deepika.com