ന്യൂഡൽഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ കേരളത്തെ ആശയക്കുഴപ്പത്തിലാക്കി കേന്ദ്രസർക്കാർ. പുതിയ കോച്ച് ഫാക്ടറി സ്ഥാപിക്കുന്നതിൽ കഞ്ചിക്കോടിനെ പൂർണമായി ഉപേക്ഷിച്ചിട്ടില്ലെന്ന് കോണ്ഗ്രസ് എംപി ആന്റോ ആന്റണിക്കു മറുപടി നൽകിയപ്പോൾ സമീപ ഭാവിയിലൊന്നുംതന്നെ പുതിയ കോച്ച് ഫാക്ടറികൾ സ്ഥാപിക്കുന്ന കാര്യം പരിഗണനയിൽ പോലും ഇല്ലെന്നാണ് എം.ബി. രാജേഷിനും എ. സന്പത്തിനും നൽകിയ മറുപടിയിൽ റെയിൽവേ സഹമന്ത്രി രാജൻ ഗോഹൈൻ പറഞ്ഞിരിക്കുന്നത്.
ആന്റോ ആന്റണിക്കു നൽകിയ മറുപടിയിൽ കഞ്ചിക്കോട് കോച്ച് ഫാക്ടറി 2012-2013 ബജറ്റിൽ പ്രഖ്യാപിച്ചതാണെന്നും പൊതുസ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതിയായിരുന്നെന്നും ഉപേക്ഷിച്ചിട്ടില്ലെന്നും പറയുന്നു.
കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ പേരെടുത്തു പറഞ്ഞു പദ്ധതി ഉപേക്ഷിച്ചോ എന്നായിരുന്നു ആന്റോ ആന്റണിയുടെ ചോദ്യം. പുതിയ കോച്ച് ഫാക്ടറികൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടോ എന്നായിരുന്നു ഇടത് എംപിമാരുടെ ചോദ്യം. പുതിയൊരു കോച്ച് ഫാക്ടറി സർക്കാരിന്റെ പരിഗണനയിൽ പോലും ഇല്ലെന്നാണ് ഇവർക്കു നൽകിയ മറുപടി. കോച്ച് നിർമാണത്തിനായി പുതിയ ഫാക്ടറികൾ നിർമിക്കാനോ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പുനരാരംഭിക്കുന്നതിനോ സമീപ ഭാവിയിൽ ആലോചിക്കുന്നേയില്ലെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. കഞ്ചിക്കോട് കോച്ച് ഫാക്ടറിയെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകളാണ് ഇതോടെ മങ്ങുന്നത്.
കേന്ദ്ര നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് എ. സന്പത്ത് പറഞ്ഞു. ഇന്ത്യൻ റെയിൽവേയുടെ പുറന്പോക്കിലാണ് കേരളം എന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
കോച്ച് ഫാക്ടറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മുൻപ് എം.ബി. രാജേഷിന്റെ ചോദ്യത്തിനുള്ള മറുപടിയിൽ,പീയൂഷ് ഗോയൽ തന്നെ ഇക്കാര്യം പരിഗണനയിൽ ഇല്ലെന്നു വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇടത് എംപിമാർ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. പിന്നാലെ ഡൽഹിയിലെത്തി വി.എസ്. അച്യുതാനന്ദൻ കൂടിക്കാഴ്ച നടത്തിയപ്പോൾ ആദ്യ മറുപടിയിൽ നിന്നു മലക്കം മറിഞ്ഞ് കോച്ച് ഫാക്ടറി ഉപേക്ഷിക്കുകയേ ഇല്ലെന്നാണ് പീയൂഷ് ഗോയാൽ വാക്കാലും പിന്നീട് രേഖാ മൂലവും മറുപടി നൽകിയത്. കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി സ്ഥാപിക്കാൻ സാങ്കേതിക തടസങ്ങൾ മാത്രമേ ഉള്ളൂ എന്നും വ്യക്തിപരമായി ഇടപെട്ട് ഇതു പരിഹരിക്കുമെന്നും പീയൂഷ് ഗോയൽ വി.എസിന് ഉറപ്പു നൽകിയിരുന്നു.
സെബി മാത്യു
കഞ്ചിക്കോട് കോച്ച് ഫാക്ടറി വീണ്ടും പാളം തെറ്റി
02:02 AM Jul 19, 2018 | Deepika.com