ന്യൂഡൽഹി: കോണ്‍ഗ്രസിൽ ഏറ്റവും കൂടുതൽ കാലം പ്രവർത്തകസമിതി അംഗമെന്ന അത്യപൂർവ റിക്കാർഡിന്റെ തിളക്കത്തിൽ എ.കെ. ആന്റണി. ആറ് കോണ്‍ഗ്രസ് പ്രസിഡന്റുമാരോടൊപ്പം 34 വർഷമായി വർക്കിംഗ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരുന്നുവെന്ന അപൂർവതയും ചേർത്തലക്കാരൻ അറയ്ക്കൽപറന്പിൽ കുര്യൻ ആന്റണിക്ക് സ്വന്തം.
നെഹ്റു കുടുംബത്തിലെ മൂന്നു തലമുറകളിലെ നാലു പേരോടൊപ്പം പാർട്ടിയുടെ ഉന്നതാധികാര സമിതിയിൽ അംഗമായെന്ന പ്രത്യേകതയും ആന്റണിയുടെ ബഹുമതിയാണ് .
കോണ്‍ഗ്രസിന്റെ ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിൽനിന്ന് ഒരേസമയം നാലു പേർ വർക്കിംഗ് കമ്മിറ്റിയിലെത്തുന്നത്. കേരളത്തിനുള്ള വലിയ അംഗീകാരമായാണ് ഇവരുടെ പദവിയെ പാർട്ടി നേതാക്കൾ വിലയിരുത്തുന്നത്. രാഹുൽ ഗാന്ധി അധ്യക്ഷനായുള്ള പുതിയ പ്രവർത്തക സമിതിയിൽ ഉമ്മൻ ചാണ്ടിയും കെ.സി. വേണുഗോപാലും സ്ഥിരാംഗങ്ങളും പി.സി. ചാക്കോ സ്ഥിരം ക്ഷണിതാവുമാണ്.
രാഷ്ട്രീയത്തിലെ കറപുരളാത്ത വ്യക്തിത്വത്തിന് പേരുകേട്ട ആന്റണി മാത്രമായിരുന്നു കേരളത്തിൽനിന്ന് ഇടക്കാലത്ത് പ്രവർത്തക സമിതിയിൽ ഉണ്ടായിരുന്നത്.
ആന്റണിയും കെ. കരുണാകരനും വയലാർ രവിയും മുന്‍പ് കുറേക്കാലം സമിതിയംഗങ്ങളായിരുന്നു. എഐസിസി ജനറൽ സെക്രട്ടറിയെന്ന നിലയിൽ വാസുദേവ പണിക്കരും കുറച്ചുകാലം എം.എം. ജേക്കബും പ്രവർത്തക സമിതിയിൽ പങ്കെടുത്തിരുന്നു. ഇന്ദിരാ ഗാന്ധി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയും 1978-79ൽ പാർലമെന്ററി പാർട്ടി ലീഡറുമായിരുന്ന സി.എം. സ്റ്റീഫൻപോലും പക്ഷേ പ്രവർത്തക സമിതിയിലെത്തിയില്ല. ആ നിലയിൽ ആന്റണിയോടൊപ്പം പ്രവർത്തകസമിതിയിൽ വീണ്ടുമെത്തിയ കെ.സി. വേണുഗോപാലിന്റെയും പുതുതായി വന്ന ഉമ്മൻ ചാണ്ടി, പി.സി. ചാക്കോ എന്നിവരുടെയും ഉയർച്ചയ്ക്ക് പ്രാധാന്യമേറെയുണ്ട്.
ഏറ്റവും കൂടുതൽ കാലം രാജ്യത്തെ പ്രതിരോധമന്ത്രി, മുപ്പത്തിയേഴാം വയസിൽ കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രി എന്നീ റിക്കാർഡുകൾക്കു ശേഷമാണ് പുതിയ റിക്കാർഡ് ആന്റണിക്ക് സ്വന്തമായത്. കോണ്‍ഗ്രസിന്റെ ചരിത്രത്തിൽ മറ്റാർക്കും ഇത്ര നീണ്ടകാലം പ്രവർത്തക സമിതിയിൽ തുടരാനായിട്ടില്ല. എഐസിസി അച്ചടക്ക സമിതി ചെയർമാനെന്ന പദവിയും ഈ എഴുപത്തേഴു കാരനുണ്ട്.
കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ 1984ലാണ് ആന്റണി ആദ്യം അംഗമാകുന്നത്.
ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, പി.വി. നരസിംഹറാവു, സീതാറാം കേസരി, സോണിയാ ഗാന്ധി, രാജീവ് ഗാന്ധി എന്നിങ്ങനെ തുടർച്ചയായി ആറു കോണ്‍ഗ്രസ് പ്രസിഡന്റുമാരോടൊപ്പം വർക്കിംഗ് കമ്മിറ്റിയിൽ അംഗമായിരുന്നു. ഇതിൽത്തന്നെ നെഹ്റു കുടുംബത്തിലെ ഇന്ദിര, രാജീവ്, സോണിയ, രാഹുൽ എന്നിവരുടെയും വിശ്വസ്തനായി ഉന്നത സ്ഥാനത്ത് ആന്റണി തുടർന്നു.
അത്യപൂർവ റിക്കാർഡുകളുടെ തിളക്കത്തിൽ എ.കെ. ആന്റണി
01:38 AM Jul 19, 2018 | Deepika.com