ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരായി പ്രതിപക്ഷം നൽകിയ അവിശ്വാസപ്രമേയത്തിൽ നാളെ ചർച്ച നടക്കും. പതിനഞ്ച് വർഷത്തിനുള്ളിൽ ആദ്യമായാണ് സർക്കാരിനെതിരായ അവിശ്വാസപ്രമേയത്തിനുള്ള നോട്ടീസ് സ്പീക്കർ ലോക്സഭയിൽ സ്വീകരിക്കുന്നത്.
അന്‍പതിലധികം അംഗങ്ങളുടെ പിന്തുണയുള്ളതുകൊണ്ട് നോട്ടീസ് സ്വീകരിക്കുകയാണെന്നാണ് ഇന്നലെ സ്പീക്കർ സുമിത്ര മഹാജൻ പറഞ്ഞത്. കോണ്‍ഗ്രസിനു പുറമേ തൃണമൂൽ കോണ്‍ഗ്രസ്, എൻസിപി, എസ്പി, ആം ആദ്മി പാർട്ടി, സിപിഎം, ടിഡിപി എന്നീ കക്ഷികളാണ് അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നത്.
നാളെ അവിശ്വാസപ്രമേയത്തിൽ ചർച്ചയും തുടർന്ന് വോട്ടിംഗും നടക്കുമെന്നും സുമിത്ര മഹാജൻ സഭയിൽ അറിയിച്ചു. ടിഡിപി എംപി കെസിനേനി ശ്രീനിവാസ് ആണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ കോണ്‍ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ഇതിനെ എതിർത്തു. പ്രതിപക്ഷ നിരയിലെ വലിയ കക്ഷിയായ കോണ്‍ഗ്രസ് ആണ് ആദ്യം ഉന്നയിക്കുകയെന്ന് ഖാർഗെ പറഞ്ഞു. പക്ഷേ ആദ്യം നോട്ടീസ് തന്നവരുടെ എന്ന നിലയിൽ ടിഡിപിയുടെ നോട്ടീസുമായി മുന്നോട്ടു പോകാമെന്ന് സ്പീക്കർ പറഞ്ഞു. ഇക്കാര്യത്തിൽ വലിയ പാർട്ടി ചെറിയ പാർട്ടി എന്ന വിഷയമൊന്നുമില്ലെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
സഭയിൽ 273 എംപിമാരുള്ള ബിജെപി, പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തെ കാര്യമായി ഭയക്കുന്നില്ല. എന്നാൽ, പ്രതിപക്ഷത്തിന് ഇക്കാര്യത്തിൽ പൂർണ ആത്മവിശ്വാസം ഉണ്ടെന്നാണ് യുപിഎ ചെയർപേഴ്സൻ സോണിയ ഗാന്ധി ഇന്നലെ പങ്കുവച്ചത്.
സർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ച നാളെ
01:38 AM Jul 19, 2018 | Deepika.com