ന്യൂഡൽഹി: തിരുവനന്തപുരം എംപി ശശി തരൂരിന്റെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ ലോക്സഭയിൽ വാക്പോര്. ആക്രമണം സംസ്ഥാന സർക്കാരിന്റെ ഗൂഢാലോചനയാണെന്ന കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി അനന്ത്കുമാറിന്റെ പ്രസ്താവനയ്ക്കെതിരേ കേരളത്തിൽനിന്നുള്ള അംഗങ്ങളുൾപ്പെട്ട പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തിയതോടെ ലോക്സഭ ബഹളത്തിൽ മുങ്ങി. വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സർക്കാർ അംഗീകരിച്ചില്ല.
"ഹിന്ദു പാക്കിസ്ഥാൻ' പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് ശശി തരൂരിനും ഓഫീസിനുമെതിരേ ആക്രമണമുണ്ടായത്. ഓഫീസ് ആക്രമിച്ച യുവമോർച്ച പ്രവർത്തകർ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി വിഷയം ഉന്നയിച്ച് ശശി തരൂർ സഭയെ അറിയിച്ചു. ജനാധിപത്യത്തിനു നേരെയും അഭിപ്രായപ്രകടനത്തിനു നേരേയുമുള്ള ആക്രമണമാണു നടക്കുന്നത്. സാമൂഹ്യ പ്രവർത്തകൻ സ്വാമി അഗ്നിവേശിനെ പോലും ഇക്കൂട്ടർ വെറുതെവിടുന്നില്ല. വിയോജിപ്പുകൾക്ക് ഇവിടെ ഇടമില്ലെന്ന അവസ്ഥയാണ് ഇതു ചൂണ്ടിക്കാണിക്കുന്നത്. ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുന്ന നടപടികളാണിത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ, അടിസ്ഥാനരഹിതമായ ആരോപണമാണ് ശശി തരൂർ ഉന്നയിക്കുന്നതെന്നും എംപിയുടെ ഓഫീസ് ആക്രമണം സിപിഎം ആസൂത്രണം ചെയ്തതാണെന്നും മന്ത്രി അനന്ത് കുമാർ ആരോപിച്ചു. ആക്രമണം നടത്തിയത് ആരെന്നു കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും ബിജെപി അനുയായികളാണെന്നുള്ള എംപിയുടെ ആരോപണം സഭാ രേഖകളിൽ നിന്നു നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെ കേരളത്തിൽനിന്നുള്ള എംപിമാർ ഒന്നടങ്കമാണ് എതിർത്തത്. ശശി തരൂരിന്റെ ഓഫീസ് ആക്രമിച്ചത് യുവമോർച്ച പ്രവർത്തകരാണെന്നതിന്റെ വീഡിയോ പുറത്തുവന്നതാണെന്നു പറഞ്ഞ് എംപിമാർ വിഷയം കേന്ദ്രമന്ത്രി രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപിച്ചു. തുടർന്ന് പ്രതിപക്ഷ എംപിമാർ ഒന്നടങ്കം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചെങ്കിലും കേന്ദ്രമന്ത്രി പ്രസ്താവന പിൻവലിക്കാൻ തയാറായില്ല.
പാർട്ടികളുടെ പേരുകൾ പരാമർശിച്ചത് ഉചിതമായില്ലെന്നു ചൂണ്ടിക്കാട്ടിയ ഡെപ്യൂട്ടി സ്പീക്കർ എം. തന്പിദുരൈ, ആ പേരുകൾ രേഖകളിൽനിന്നു നീക്കി.
ശശി തരൂരിന്റെ ഓഫീസ് ആക്രമിച്ച സംഭവം: ലോക്സഭയിൽ വാക്പോര്
01:24 AM Jul 19, 2018 | Deepika.com