നോയിഡ: ഗ്രേറ്റർ നോയിഡയിലെ ഷാ ബേരി ഗ്രാമത്തിൽ നിർമാണം പൂർത്തിയാക്കിയ ആറുനിലക്കെട്ടിടം സമീപത്തു നിർമാണത്തിലിരുന്ന നാലുനിലക്കെട്ടിടത്തിലേക്കു പതിച്ച് അഞ്ചു പേർ മരിച്ചു.
പന്ത്രണ്ട് നിർമാണത്തൊഴിലാളികൾ നാലുനിലക്കെട്ടിടത്തിലുണ്ടായിരുന്നു. കൂടുതൽ പേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്നും ഇവർക്കായി തെരച്ചിൽ തുടങ്ങിയതായും ചീഫ് ഫയർ ഓഫീസർ അരുൺകുമാർ സിംഗ് പറഞ്ഞു.ചൊവ്വാഴ്ച അർധരാത്രിയിലായിരുന്നു സംഭവം. രണ്ടു മൃതദേഹങ്ങൾ ഇന്നലെ രാവിലെ കണ്ടെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭൂവുടമ ഗംഗാശങ്കർ ദ്വിവേദി ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി മീററ്റ് സോൺ ഐജി രാംകുമാർ പറഞ്ഞു.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കുമാർ വിനീതിനാണ് അന്വേഷണച്ചുമതല. ദേശീയ ദുരന്തനിവാരണസേനയുടെ രണ്ടു സംഘങ്ങളാണ് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നത്. ഗൗതംബുദ്ധ നഗർ കളക്ടറോട് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചു. കെട്ടിടങ്ങൾക്ക് നിർമാണ അനുമതി നല്കിയിരുന്നോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നു ഡിജിപി ഒ.പി. സിംഗ് പറഞ്ഞു. തൊഴിൽനിയമപ്രകാരം ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കിയിരുന്നുവോ എന്നതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഉത്തർപ്രദേശിൽ കെട്ടിടങ്ങൾ തകർന്നുവീണ് അഞ്ചുപേർ മരിച്ചു
01:24 AM Jul 19, 2018 | Deepika.com