ന്യൂഡൽഹി: ഏറ്റവും സുതാര്യവും മാതൃകാപരവുമായി പ്രവർത്തിക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റിസിന്റെ ശിശുസംരക്ഷണ കേന്ദ്രങ്ങൾ മാത്രം അന്വേഷിക്കാനുള്ള കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ നിർദേശം സംശയകരമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
കുട്ടിക്കടത്തു തടയുകയും കുഞ്ഞുങ്ങൾക്ക് അന്തസും സംരക്ഷണവും ഉറപ്പാക്കുകയുമാണു ലക്ഷ്യമെങ്കിൽ രാജ്യത്തെ എല്ലാ ശിശുപാലന കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങൾ ഒരേ തട്ടിൽ അന്വേഷിക്കുകയാണ് വേണ്ടതെന്നു വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടി. മിഷനറീസ് ഓഫ് ചാരിറ്റീസിനെ ഒറ്റപ്പെടുത്തി ആക്ഷേപിക്കുന്നതിനെതിരേ പാർലമെന്റിലും പുറത്തും പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾ അറിയിച്ചു. നല്ല പ്രവൃത്തികൾ ചെയ്യുന്നവരെ പിന്തിരിപ്പിക്കാനും അവഹേളിക്കാനുമുള്ള ശ്രമങ്ങൾപോലും അപലപനീയമാണെന്നും ഇവർ ചൂണ്ടിക്കാട്ടി.
സീതാറാം യെച്ചൂരി (സിപിഎം ജനറൽ സെക്രട്ടറി)
ഏറ്റവും ഉന്നതമായ ബഹുമാനത്തോടെയാണ് മിഷനറീസ് ഓഫ് ചാരിറ്റീസിനെ ഞങ്ങളെല്ലാം കാണുന്നത്. സമൂഹത്തിനും രാജ്യത്തിനും വളരെ സ്ത്യുത്യർഹമായ സേവനങ്ങളാണ് മദർ തെരേസ സ്ഥാപിച്ച സന്യാസിനി സമൂഹം ചെയ്യുന്നത്. മദർ തെരേസയുടെയും മിഷനറീസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെയും പ്രവർത്തനങ്ങളെ വലിയ മതിപ്പോടെയും ആദരവോടെയുമാണ് രാജ്യവും ലോകവും വിലയിരുത്തുന്നത്. മാതൃകാപരമായ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന അത്തരമൊരു സമൂഹത്തെ അവഹേളിക്കാനും അവർക്കെതിരേ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതും പ്രതിഷേധാർഹമാണ്. ഏറ്റവും ദുർബലരും അവഗണിക്കപ്പെട്ടവരുമായവർക്കുവേണ്ടി സാമൂഹ്യസേവനം നടത്തുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കാനും അവഹേളിക്കാനുമുള്ള ശ്രമങ്ങൾ ഒരുതരത്തിലും സ്വീകാര്യമല്ല.
ജുഡീഷൽ നടപടികൾ നടക്കുന്നതിനിടെ മിഷനറീസ് ഓഫ് ചാരിറ്റീസിനെ മാത്രം തെരഞ്ഞെടുപിടിച്ച് ഉത്തരവിറക്കുന്ന നടപടിയെ സംശയത്തോടെയേ കാണാനാകൂ.
കെ.സി. വേണുഗോപാൽ (എഐസിസി ജനറൽ സെക്രട്ടറി)
മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ മഹനീയ പ്രവൃത്തികളെ അധിക്ഷേപിക്കാനും ഒറ്റപ്പെടുത്തി ആക്രമിക്കാനുമുള്ള ശ്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. ഇക്കാര്യം ഇന്നുതന്നെ പാർലമെന്റിൽ ഉന്നയിക്കും. രാജ്യത്തെ ജനങ്ങളുടെ പ്രതിഷേധം അറിയിക്കാനും കേന്ദ്രസർക്കാരിന്റെ തെറ്റായ നടപടികൾ അവസാനിപ്പിക്കാനും അവസരം പ്രയോജനപ്പെടുത്തും. ഇപ്പോഴത്തെ കേന്ദ്രസർക്കാരിനു കീഴിൽ ആർക്കും രക്ഷയില്ലെന്നുള്ളതിനുള്ള തെളിവാണ് പുതിയ സംഭവവികാസങ്ങൾ. മദർ തെരേസയുടെ പിൻഗാമികളായ മിഷനറീസ് ഓഫ് ചാരിറ്റീസിലെ ഒരു സിസ്റ്ററിനെ അറസ്റ്റു ചെയ്തതും അവർക്കെതിരേ അടിസ്ഥാനരഹിതമായ കഥകളും ആരോപണങ്ങളും പ്രചരിപ്പിക്കുന്നതും ദുരുപദിഷ്ടമാണ്.
ജോർജ് ബേക്കർ (ബിജെപി ലോക്സഭ എംപി. കോൽക്കത്തയിൽനിന്നുള്ള ആംഗ്ലോ ഇന്ത്യൻ പ്രതിനിധി)
മനുഷ്യത്വത്തിന്റെ ഏറ്റവും മഹത്വമുള്ള പ്രവർത്തനങ്ങളാണ് മിഷനറീസ് ഓഫ് ചാരിറ്റീസിന്റേത്. മദർ തെരേസയും അവർ ശേഷിപ്പിച്ച പൈതൃകവും മനുഷ്യത്വത്തിന്റെ വളരെ മൂർത്തമായതാണ്. മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ സേവനങ്ങളെ ആദരവോടെയാണ് എല്ലാവരും വിലയിരുത്തുന്നത്. അതിനാൽതന്നെ ഏതെങ്കിലും തെറ്റായ പ്രവൃത്തികൾക്ക് മദർ തെരേസയുടെ ശിഷ്യർ തയാറാകുമെന്നു കരുതാനാകില്ല.
മദർ തെരേസ ഒരിക്കലും അവരുടെ അനുയായികളെ തെറ്റായ എന്തെങ്കിലും ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയോ അത്തരമൊരു പരിശീലനം നൽകുകയോ ചെയ്യില്ല. അതിനാൽ റാഞ്ചിയിലെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നിജസ്ഥിതി പുറത്തുവരട്ടെ. അതിനുശേഷം മിഷനറീസ് ഓഫ് ചാരിറ്റീസിനെ ആരും സംശയിക്കാൻ പോലും തയാറാകുമെന്നു തോന്നുന്നില്ല. പുകമറ മാറ്റാൻ അന്വേഷണം സഹായിക്കും. കുട്ടിക്കടത്തു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ ശിശുസംരക്ഷണ കേന്ദ്രങ്ങളേക്കുറിച്ചും അന്വേഷണം നടത്തുകയാണ് കേന്ദ്രമന്ത്രി ചെയ്യേണ്ടത്.
പ്രഫ. കെ.വി. തോമസ് എംപി
ലോകം മുഴുവൻ ആരാധിക്കുന്ന വിശുദ്ധ വ്യക്തിത്വമാണ് മദർ തെരേസയുടേത്. മിഷനറീസ് ഓഫ് ചാരിറ്റീസിനെ അപമാനിക്കുന്ന വിധത്തിൽ കേന്ദ്രത്തിലെയും ജാർഖണ്ഡിലെയും ബിജെപി സർക്കാരുകൾ നടത്തുന്ന ശ്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. അബലകളായ സ്ത്രീകളുടെ അനാഥരായ കുഞ്ഞുങ്ങളെ തെരുവുകളിൽനിന്നു സംരക്ഷിച്ചു പുതുജീവിതം നൽകുന്ന മഹനീയ പ്രവർത്തിയാണ് മദർ തെരേസയുടെ സന്യാസിനീസമൂഹം ചെയ്യുന്നത്.
സമൂഹം കാർക്കിച്ചു തുപ്പിയിരുന്നവരെ കൈയിലെടുത്ത് സ്നേഹവും പരിചരണവും നൽകി മനുഷ്യത്വത്തിന്റെ മഹിമ നൽകിയത് മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ പ്രവർത്തനങ്ങളാണ്.
ജോസ് കെ. മാണി എംപി
ലോകത്തിനും രാജ്യത്തിനും ഏറ്റവും മാതൃകാപരമായ കാരുണ്യ പ്രവർത്തനങ്ങളാണ് മദർ തെരേസയും അവർ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റീസും ചെയ്യുന്നത്. റാഞ്ചിയിലെ സംഭവത്തിൽ മിഷനറീസ് ഓഫ് ചാരിറ്റീസിനു നേരിട്ട് ബന്ധമില്ലെന്ന് അവരുടെ സുപ്പീരിയർ ജനറൽ സിസ്റ്റർ പ്രേമതന്നെ വിശദീകരിച്ചിട്ടുണ്ട്. പുറത്തുള്ള ഏതെങ്കിലും വ്യക്തികളുടെ വീഴ്ചയുടെയോ തെറ്റിന്റെയോ മറവിൽ മിഷനറീസ് ഓഫ് ചാരിറ്റീസിനെതിരേ കഥകളും കെട്ടുകഥകളും നുണകളും പ്രചരിപ്പിച്ച് അവഹേളിക്കാനുള്ള നീക്കം തീർത്തും അപലപനീയവും പ്രതിഷേധാർഹവുമാണ്. ലോകം ആരാധിക്കുന്ന മദർ തെരേസയുടെ പിൻഗാമികളെ ഒറ്റതിരിഞ്ഞ് അവഹേളിക്കാൻ ശ്രമിക്കുന്നതു പൊറുക്കാനാകില്ല.
എൻ.കെ. പ്രേമചന്ദ്രൻ എംപി
ന്യൂനപക്ഷ സമൂഹത്തിനെതിരേ നടക്കുന്ന നിരന്തര കടന്നാക്രമണങ്ങളുടെ തുടർച്ചയാണ് മിഷനറീസ് ഓഫ് ചാരിറ്റീസിനെതിരേയുള്ള ദുരാരോപണങ്ങളും നടപടികളും. കേന്ദ്രസർക്കാരിന്റെ ഒത്താശയും പിന്തുണയും ഉള്ളതുകൊണ്ടാണ് ഏകപക്ഷീയമായ അക്രമങ്ങൾക്കും അധിക്ഷേപങ്ങൾക്കും ചിലർ മുതിരുന്നത്. ഇതിനെതിരേ ശക്തമായ നടപടികൾ സ്വീകരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കേണ്ടത്. ലോക്സഭാ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് മതപരമായ ധ്രുവീകരണം സൃഷ്ടിക്കാൻ സംഘപരിവാർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി വേണം ഇത്തരം സംഭവങ്ങളെ കാണാൻ.
ജോയ്സ് ജോർജ് എംപി
മദർ തേരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ രാജ്യമെങ്ങുമുള്ള അഗതിമന്ദിരങ്ങളിൽ മാത്രം പരിശോധന നടത്താൻ നിർദേശം നൽകിയ കേന്ദ്രസർക്കാർ നടപടി അപലപനീയമാണ്. രാജ്യം പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന നൽകി ആദരിച്ച, സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ, മഹത്തായ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട മദർ തെരേസ സ്ഥാപിച്ച സന്യാസിനീ സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നതിനുവേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾ സാമൂഹ്യ ആതുര സേവന രംഗത്ത് മികച്ച സംഭാവനകൾ നൽകുന്ന ക്രൈസ്തവ സമൂഹത്തെ അധിക്ഷേപിക്കുന്നതിനുള്ള നടപടിയായി കാണാം.
ജോർജ് കള്ളിവയലിൽ
മിഷനറീസ് ഓഫ് ചാരിറ്റിയെ അവഹേളിക്കാനുള്ള ശ്രമത്തിനെതിരേ രാജ്യവ്യാപക പ്രതിഷേധം
12:59 AM Jul 19, 2018 | Deepika.com