ന്യൂഡൽഹി: ഭാരതരത്നം നൽകി രാജ്യം ആദരിച്ച വിശുദ്ധ മദർ തെരേസയുടെ സേവനങ്ങളെ അവഹേളിക്കാൻ വീണ്ടും കേന്ദ്രസർക്കാർ നീക്കം. മിഷനറീസ് ഓഫ് ചാരിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ മുഴുവൻ പരിശോധന നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി നിർദേശം നൽകി. എന്നാൽ, രാജ്യത്തെ മറ്റു ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ ഇത്തരം പരിശോധനയോ നടപടികളോ നിർദേശിച്ചിട്ടില്ല.
റാഞ്ചിയിലെ നിർമൽ ഹൃദയ് സ്ഥാപനത്തിൽ ഒരു കുട്ടിയെ വില്പന നടത്തിയെന്ന ആരോപണത്തിന്റെ മറവിലാണ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ മാത്രം സ്ഥാപനങ്ങളെ തെരഞ്ഞുപിടിച്ചു പരിശോധന നടത്താൻ കേന്ദ്ര സർക്കാർ നിർദേശിച്ചിരിക്കുന്നത്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങളിൽ അടിയന്തര പരിശോധന നടത്തി ശിശു സംരക്ഷണ സ്ഥാപനങ്ങളെല്ലാം സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അഥോറിറ്റിയുടെ (സിഎആർഎ) കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഒരു മാസത്തിനുള്ളിൽ ഉറപ്പുവരുത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
മിഷനറീസ് ഓഫ് ചാരിറ്റിയുമായി ബന്ധമില്ലാത്ത മറ്റൊരാളുടെ വ്യക്തിപരമായ നടപടിയുടെ പേരിൽ ജുഡീഷൽ നടപടികൾ പുരോഗമിക്കുന്നതിനിടെ വ്യാജവാർത്തകളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും തെറ്റായ കഥകളും പ്രചരിപ്പിക്കുന്നതിൽ സുപ്പീരിയർ ജനറൽ സിസ്റ്റർ എം. പ്രേമ ദുഃഖവും വേദനയും അറിയിച്ചതിനു പിന്നാലെയാണ് കേന്ദ്ര നടപടി.
അന്വേഷണത്തോടു പൂർണമായും സഹകരിക്കുമെന്നും സഭയുമായി ബന്ധമില്ലാത്ത കാര്യങ്ങൾക്കാണ് സിസ്റ്ററെ അറസ്റ്റ് ചെയ്തതെന്നും പ്രസ്താവനയിൽ സുപ്പീരിയർ ജനറൽ വിശദീകരിച്ചിട്ടുമുണ്ട്.റാഞ്ചിയിലെ സംഭവത്തിൽ ജുഡീഷൽ നടപടികളും പോലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാരായവരെ കണ്ടെത്തുന്നതിനു പകരമായാണ് നിരാലംബർക്ക് സഹായം ചെയ്യുന്ന മിഷനറീസ് ഓഫ് ചാരിറ്റിയെ തെരഞ്ഞുപിടിച്ചുള്ള സർക്കാർ നടപടി.
മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരേ കേന്ദ്രസർക്കാർ അവഹേളനം
01:03 AM Jul 18, 2018 | Deepika.com