കോൽക്കത്ത: ഒരു ജോലിക്കാരിയും അവിവാഹിതയായ ഒരു അമ്മയുംകൂടി നടത്തിയ ശിശുവ്യാപാരം മിഷനറീസ് ഓഫ് ചാരിറ്റിയെ പ്രഹരിക്കാനുള്ള അവസരമാക്കി കേന്ദ്രം മാറ്റുന്നു. ജാർഖണ്ഡിലെ റാഞ്ചിയിൽ പ്രവർത്തിക്കുന്ന നിർമൽ ഹൃദയിൽ വന്നു പ്രസവിച്ച കരിഷ്മ ടോപ്പോയാണു തന്റെ കുട്ടിയെ ഉത്തർപ്രദേശിൽനിന്നുള്ള ദന്പതികൾക്കു വിറ്റത്. നിർമൽ ഹൃദയിൽ ജോലിചെയ്യുന്ന അനിമ ഇന്ദ്വാറും ഇതിൽ പങ്കാളിയാണെന്നു പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു.
എന്നാൽ, ഇന്ദ്വാറിനു പുറമേ നിർമൽ ഹൃദയിൽ അവിവാഹിത അമ്മമാരുടെ ശുശ്രൂഷ ചുമതലയുള്ള സിസ്റ്റർ കൊൺസീലിയയെയും അറസ്റ്റ് ചെയ്തു രണ്ടാഴ്ചയായി ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. നിർമൽ ഹൃദയിലെ മദറിനെ 36 മണിക്കൂർ ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു.
ചൈൽഡ് വെൽഫെയർ കൗൺസിലിൽ (സിഡബ്ല്യുസി) കുട്ടിയെ ഏൽപ്പിക്കാനാണെന്നു പറഞ്ഞാണു കരിഷ്മയും ഇന്ദ്വാറും നിർമൽ ഹൃദയിൽനിന്നു കുട്ടിയുമായി പോയത്. അതു നിർമൽ ഹൃദയിലെ രജിസ്റ്ററിൽ ഉണ്ട്. പിന്നീടു നടന്ന കാര്യങ്ങൾ നിർമൽ ഹൃദയിൽ അറിയിച്ചിട്ടില്ല. കുട്ടിയെ കിട്ടിയാൽ നിർമൽ ഹൃദയിലേക്ക് രസീത് നൽകുന്ന രീതി സിഡബ്ല്യുസിക്ക് ഇല്ല.
ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറും സംഘവും നിർമൽ ഹൃദയിൽ വന്നു ചോദ്യം ചെയ്തപ്പോഴാണു സ്ഥാപന അധികാരികൾ വിവരമറിയുന്നത്. സോഷ്യൽ വെൽഫെയർ വകുപ്പ് നിർമൽ ഹൃദയിലെ രേഖകളെല്ലാം എടുത്തുകൊണ്ടു പോയി. പിന്നീട് പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ്.
അതിനുശേഷം സിസ്റ്റർ കൊൺസീലിയയുടെ കുറ്റസമ്മതം എന്ന പേരിൽ ഒരു വീഡിയോ പോലീസ് ചില ചാനലുകൾക്കു നൽകി. കുട്ടിക്കടത്തു വ്യാപകമാണെന്ന മട്ടിൽ പല റിപ്പോർട്ടുകളും വിവിധ മാധ്യമങ്ങളിൽ വരുത്തുകയും ചെയ്തു.
ദത്തെടുക്കലുമായി ബന്ധമില്ല
അവിവാഹിതരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ ഗർഭിണികൾക്കു സഹായം നൽകുന്ന നൂറുകണക്കിനു കേന്ദ്രങ്ങൾ നടത്തുന്ന മിഷനറീസ് ഓഫ് ചാരിറ്റി ഇപ്പോൾ ശിശുക്കളെ ദത്തെടുക്കുന്ന നടപടികളുമായി ബന്ധപ്പെടുന്നതേയില്ല. 2015നു മുന്പ് ആ സേവനം ഉണ്ടായിരുന്നു. ദത്തെടുക്കൽ വ്യവസ്ഥകൾ ഉദാരമാക്കുകയും ഔദ്യോഗിക സംവിധാനങ്ങളെ ദത്തെടുക്കൽ നടപടിയിൽ സഹായിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തതോടെ മിഷനറീസ് ഓഫ് ചാരിറ്റി അതിൽനിന്നു പിൻമാറുകയായിരുന്നു.
കഥ, കെട്ടുകഥ; പിന്നെ നുണകളും
01:03 AM Jul 18, 2018 | Deepika.com