ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയായ വർക്കിംഗ് കമ്മിറ്റിയിൽ 51 പേർ. രാഹുൽ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷമുള്ള പുതിയ പ്രവർത്തക സമിതിയുടെ ആദ്യ യോഗം അടുത്ത ഞായറാഴ്ച നടക്കും. എല്ലാ സംസ്ഥാനങ്ങളിലെയും പിസിസി പ്രസിഡന്റുമാരെയും നിയമസഭാ കക്ഷി നേതാക്കളെയും 22-ാം തീയതിയിലെ വിശാല പ്രവർത്തക സമിതി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
കേരളത്തിൽനിന്ന് എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും കെ.സി. വേണുഗോപാലും പ്രവർത്തക സമിതിയിൽ സ്ഥിര അംഗങ്ങളാണ്. ഡൽഹിയുടെ ചുമതലയുള്ള പി.സി. ചാക്കോ കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവാണ്. കേരളത്തിൽനിന്നു നാല് വർക്കിംഗ് കമ്മിറ്റി അംഗങ്ങളുണ്ടായത് ശ്രദ്ധേയമായി.
ചെറുപ്പക്കാരും പരിചയ സന്പന്നരും ചേർന്ന സമിതിയിൽ 23 പേരാണ് സ്ഥിരാംഗങ്ങൾ. 19 സ്ഥിരം ക്ഷണിതാക്കളും ഒന്‍പത് പ്രത്യേക ക്ഷണിതാക്കളുമുണ്ട്. പാർലമെന്റ് സമ്മേളനം ഇന്നു തുടങ്ങുന്നതിനു മുന്‍പായി പുതിയ പ്രവർത്തക സമിതിയെ പ്രഖ്യാപിക്കുമെന്ന് ദീപിക കഴിഞ്ഞ ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
സംസ്ഥാനങ്ങളുടെ ചുമതലയുള്ള പാർട്ടി നേതാക്കൾ വർക്കിംഗ് കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളായി എക്സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും. യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, എൻഎസ്യുഐ, ഐഎൻടിയുസി, സേവാദൾ എന്നീ പോഷക സംഘടനകളുടെ തലവന്മാരും സമിതിയിലെ പ്രത്യേക ക്ഷണിതാക്കളാണ്.
കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുക്കാൻ കഴിഞ്ഞ മാർച്ചിൽ ഡൽഹിയിൽ നടന്ന എഐസിസി പ്ലീനറി സമ്മേളനത്തിനു മുന്നോടിയായി പ്രവർത്തക സമിതി പിരിച്ചുവിട്ടിരുന്നു. രാജ്യത്തെ ഏറ്റവും പ്രധാന പ്രതിപക്ഷ പാർട്ടിക്ക് നാലുമാസമായി നയരൂപീകരണത്തിനുള്ള ഉന്നത സമിതി ഉണ്ടായിരുന്നില്ല.
പ്രവർത്തക സമിതി (ആകെ 51 പേർ)
സ്ഥിരാംഗങ്ങൾ: (23 പേർ) സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മൻമോഹൻ സിംഗ്, എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, മോത്തിലാൽ വോറ, അഹമ്മദ് പട്ടേൽ, അംബികാ സോണി, ഗുലാം നബി ആസാദ്, മല്ലികാർജുർ ഖാർഗെ, അശോക് ഗെലോട്ട്, മുകുൾ വാസ്നിക്, സിദ്ധരാമയ്യ, തരുണ്‍ ഗോഗോയി, ആനന്ദ് ശർമ, ഹരീഷ് റാവത്ത്, കുമാരി ഷെൽജ, ദീപക് ബാബറിയ, അവിനാശ് പാണ്ഡെ, റഘുവീർ മീണ, താമ്രധ്വാജ്, സാഹു, ഗെയ്ക്കാൻഗം.
സ്ഥിരം ക്ഷണിതാക്കൾ: (18 പേർ) ഷീലാ ദീക്ഷിത്, പി. ചിദംബരം, പി.സി. ചാക്കോ, ഡോ. എ. ചെല്ലകുമാർ, ജ്യോതിരാദിത്യ സിന്ധ്യ, രണ്‍ദീപ് സിംഗ് സുർജേവാല, ജിതേന്ദ്ര സിംഗ്, ഗൗരവ് ഗൊഗോയി, രാജീവ് സത്തവ്, രജനി പാട്ടീൽ, ആർ.പി.എൻ. സിംഗ്, പി.എൽ. പുനിയ, ആശാ കുമാരി, രാം ചന്ദ്ര ഖുണ്ടിയ, അനുഗ്രഹ് നാരായണ്‍ സിംഗ്, ശക്തി സിംഗ് ഗോഹിൽ, ബാലസാഹെബ് തൊറാട്ട്, താരീഖ് ഹമീദ് കാര.
പ്രത്യേക ക്ഷണിതാക്കൾ: (10 പേർ) കെ.എച്ച്. മുനിയപ്പ, ദീപേന്ദർ ഹൂഡ, ജിതിൻ പ്രസാദ, അരുണ്‍ യാദവ്, കുൽദീപ് ബിഷ്ണോയി, ഐഎൻടിയുസി പ്രസിഡന്റ് (ഡോ. ജി. സഞ്ജീവ റെഡ്ഡി), യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് (കേശവ് ചന്ദ് യാദവ്), എൻഎസ്യുഐ പ്രസിഡന്റ് (ഫൈറോസ് ഖാൻ), മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് (സുഷ്മിത ദേവ്), സേവാദൾ ചീഫ് ഓർഗനൈസർ (ലാൽജി ദേശായി).
ദിഗ്വിജയ് സിംഗ്, ജനാർദൻ ദ്വിവേദി, കമൽനാഥ്, സുശീൽകുമാർ ഷിൻഡെ, മോഹൻ പ്രകാശ്, സി.പി. ജോഷി, ഓസ്കർ ഫെർണാണ്ടസ് എന്നിവർക്കു പ്രവർത്തകസമിതിയിൽ സ്ഥാനം ലഭിച്ചില്ല..
അച്ഛനും മകനും പ്രവർത്തകസമിതിയിൽ
ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിൽ അച്ഛനും മകനും ഉൾപ്പെട്ടതു ശ്രദ്ധേയമായി. മുൻ ആസാം മുഖ്യമന്ത്രി തരുൺ ഗൊഗോയി, മകനും എംപിയുമായ ഗൗരവ് ഗൊഗോയി എന്നിവരാണ് പ്രവർത്തകസമിതിയിൽ അംഗങ്ങളായത്. തരുൺ ഗൊഗോയി സ്ഥിരാംഗവും ഗൗരവ് സ്ഥിരം ക്ഷണിതാവുമാണ്. തരുൺ ഗൊഗോയി(82) 2001 മുതൽ 2016 വരെ ആസാം മുഖ്യമന്ത്രിയായിരുന്നു. ആസാമിലെ കാലിയബോറിൽനിന്നുള്ള ലോക്സഭാംഗമാണു മുപ്പത്തിയാറുകാരനായ ഗൗരവ്. പശ്ചിമബംഗാൾ, ആൻഡമാൻ നിക്കോബാർ എന്നിവയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണു ഗൗരവ്.
രാഹുൽ അധ്യക്ഷനായതിനു ശേഷമുള്ള ആദ്യ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ഞായറാഴ്ച
01:03 AM Jul 18, 2018 | Deepika.com