ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്നു തുടങ്ങുന്നതോടെ അടുത്ത രാജ്യസഭാ ഉപാധ്യക്ഷനെ ഉടൻ തെരഞ്ഞെടുക്കും. പുതിയ ഉപാധ്യക്ഷൻ ആരായാലും പ്രഫ. പി.ജെ. കുര്യനെപ്പോലെ ഭരണഘടനയും പാർലമെന്ററി ചട്ടങ്ങളും കീഴ്വഴക്കങ്ങളും രാഷ്ട്രീയ മര്യാദകളും പാലിക്കുന്ന ഒരാളെ കിട്ടുകയെന്നത് എളുപ്പമാകില്ലെന്ന് ഭരണ- പ്രതിപക്ഷ നേതാക്കൾ ഒരുപോലെ പറയുന്നു.
കാർക്കശ്യവും അനുനയവും പാർലമെന്ററി മികവും ഒരുപോലെ സമന്വയിപ്പിച്ച തിളക്കത്തോടെയാണ് കുര്യൻ പടിയിറങ്ങിയത്. അടുത്തിടെ അന്തരിച്ച എം.എം. ജേക്കബിനു ശേഷം രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പദവിയിലെത്തിയ മലയാളിയായിരുന്നു പി.ജെ കുര്യൻ. തികഞ്ഞ കോണ്‍ഗ്രസുകാർ ആയിരിക്കുന്പോഴും രാജ്യസഭ നിയന്ത്രിക്കാൻ കസേരയിലെത്തിയപ്പോൾ നിഷ്പക്ഷത പാലിക്കുന്നതിൽ ജേക്കബും കുര്യനും ഒരുപോലെ പ്രശംസ നേടി. പലപ്പോഴും രാജ്യസഭയിലെ കോണ്‍ഗ്രസുകാരായ നേതാക്കളുടെ അപ്രീതി നേടിക്കൊണ്ടായിരുന്നു ഇതെന്നതും ശ്രദ്ധേയമാണ്.
ദീർഘകാല പരിചയം
കാലത്ത് 1980ൽ പാർലമെന്റിലെത്തിയ പി.ജെ. കുര്യൻ ആറു തവണ ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് 2005 ജൂലൈയിൽ രാജ്യസഭയിലെത്തിയത്. 2012 ഓഗസ്റ്റ് 21 മുതൽ കഴിഞ്ഞ ജൂണ്‍ 30 വരെ രാജ്യസഭയുടെ ഉപാധ്യക്ഷനായുള്ള കുര്യന്റെ കാലം മലയാളികൾക്കാകെ അഭിമാനമായി. ഉപരാഷ്ട്രപതിപദവിയിലേക്കു വരെ പരിഗണനയിലെത്തിയ പി.ജെ. കുര്യന്റെ കാലത്താണ് രാജ്യസഭാ ഉപാധ്യക്ഷ പദവിക്ക് കാബിനറ്റ് റാങ്ക് ലഭ്യമായതെന്നതും പിന്മുറക്കാർക്ക് നേട്ടമായി.
പാർലമെന്ററി പ്രവർത്തനത്തിലെ നീണ്ട കാലത്തെ പരിചയം അധ്യക്ഷപീഠത്തിലെത്തിയപ്പോൾ കുര്യനു വലിയ തുണയും ശക്തിയുമായി. പാർലമെന്റ് നടപടികൾ സ്തംഭിപ്പിക്കുന്നതിനും തടസപ്പെടുത്തുന്നതിനുമെതിരേ കുര്യൻ സ്വീകരിച്ച കർശനനിലപാടുകൾ അദ്ദേഹത്തിന്റെ നിഷ്പക്ഷതയ്ക്ക് തൂവലായി. ഈ നിറവിലാണ് 77-ാം വയസിൽ അദ്ദേഹം രാജ്യസഭയുടെ പടിയിറങ്ങുന്നത്.
കടമ വേറെ കടപ്പാട് വേറെ
ഡെപ്യൂട്ടി ചെയർമാനെന്ന നിലയിൽ സഭ പ്രവർത്തിക്കേണ്ടതും ബില്ലുകൾ പാസാക്കുന്നതും കടമകളാണെന്ന് കുര്യൻ ചൂണ്ടിക്കാട്ടി. പക്ഷേ ചട്ടങ്ങൾ പാലിച്ചു മാത്രമേ ബില്ലുകൾ പാസാക്കാവൂ എന്നതിൽ നിർബന്ധമുണ്ടായിരുന്നു. ലോക്സഭയിൽ പാസാക്കിയ മുത്തലാക്ക് ബിൽ കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ രാജ്യസഭയിൽ പാസാക്കാൻ കേന്ദ്രസർക്കാർ വലിയ സമ്മർദം ചെലുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമാന വിഷയമായിരുന്നു. പക്ഷേ, ഭേദഗതികൾ അവതരിപ്പിച്ച് ബിൽ പാസാക്കൽ തടയാൻ പ്രതിപക്ഷവും ശ്രമിച്ചു. സർക്കാരിന്റെ എല്ലാ സമ്മർദവും ഉണ്ടായിട്ടും ചട്ടങ്ങളിൽ ഉറച്ചുനിന്നു. പ്രതിപക്ഷ ഭേദഗതികളെ മെറിറ്റ് നോക്കി അംഗീകരിച്ചു. അതുകൊണ്ട് ബിൽ പാസായില്ല.
കഴിഞ്ഞ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം അഴിമതി നിരോധന ബിൽ പാസാക്കാനും കേന്ദ്രസർക്കാർ ശക്തമായ നിലപാടെടുത്തു. പക്ഷേ, തൃണമൂൽ കോണ്‍ഗ്രസിലെ രണ്ടു പേർ വോട്ടെടുപ്പ് ആവശ്യപ്പെട്ടു. ചട്ടമനുസരിച്ച് ഒരംഗം വോട്ട് ആവശ്യപ്പെട്ടാൽ പോലും നടത്തണം. വോട്ടെടുപ്പില്ലാതെ ബിൽ പാസാക്കാനാകില്ലെന്ന് ആയിരുന്നു കുര്യന്റെ റൂളിംഗ്. എതിർക്കുനന്നതോ അനുകൂലിക്കുന്നതോ ഏതു പാർട്ടിക്കരെന്നു നോക്കാതെ ചട്ടങ്ങളും കീഴ്വഴക്കങ്ങളും മാത്രം നോക്കിയായിരുന്നു നിലപാടുകളെന്നു കുര്യൻ വ്യക്തമാക്കും.
വിട്ടുവീഴ്ചയില്ലാത്ത നടപടികൾ
പാർലമെന്റിന്റെ അന്തസ് കാക്കുന്നതിലും സർക്കാരിന്റെ നടപടികൾ സുഗമമാക്കുന്നതിലും അംഗങ്ങളുടെ അവകാശം കാക്കുന്നതിലും കുര്യൻ വിട്ടുവീഴ്ചയില്ലാതെ ശ്രദ്ധിച്ചിരുന്നു. സഭാ നടപടികൾ നിയന്ത്രിക്കുന്നതിൽ കാർക്കശ്യവും അതീവ മെയ്വഴക്കവും മാറി മാറി ഉപയോഗിക്കാനും മറന്നില്ല. ഇതിന്റെ പേരിൽ ഹെഡ്മാസ്റ്ററെന്നും പട്ടാള കമാൻഡറെന്നും വിളിച്ചാലും കുഴപ്പമില്ലെന്നതായിരുന്നു കുര്യന്റെ സമീപനം.
എന്നാൽ, കേരളത്തിന്റെ കാര്യം വന്നപ്പോഴൊക്കെ ചെയറിലിരുന്ന് ഇടപെടാനും സർക്കാരിനും മന്ത്രിമാർക്കും നിർദേശം നൽകാനും മടിച്ചിട്ടില്ല. റബർ, നാളികേരം, റെയിൽവേ, പ്രകൃതിക്ഷോഭം തുടങ്ങി പലതിലും സർക്കാരിനെക്കൊണ്ട് അനുകൂല നിലപാടുകൾ എടുപ്പിക്കാൻ കുര്യൻ ഇടപെട്ടിരുന്നു.
റബറിന്റെ കാര്യത്തിൽ അന്ന് വാണിജ്യമന്ത്രിയായിരുന്ന നിർമല സീതാരാമനോടു നേരിട്ട് നിർദേശം നൽകാനും കുര്യൻ മറന്നില്ല. പ്രമേഹ രോഗികൾക്കായി രാജ്യത്തെ ട്രെയിനുകളിൽ മധുരമില്ലാത്ത കാപ്പിയും ചായയും ലഭ്യമാക്കാൻ ജോയ് ഏബ്രഹാം നടത്തിയ നിരന്തര ഇടപെടലുകളെ പിന്തുണയ്ക്കാനും കുര്യൻ താത്പര്യം കാട്ടി. സംസ്ഥാനത്തിന്റെ കാര്യത്തിൽ മാത്രം തനിക്ക് പക്ഷപാതം ഉണ്ടായിരിക്കാമെന്ന് കുര്യൻ പറഞ്ഞിരുന്നു.
ജോർജ് കള്ളിവയലിൽ
ഉപസഭാപതിജിയുടെ മാസ്റ്റർ സ്റ്റൈൽ
01:03 AM Jul 18, 2018 | Deepika.com