ന്യൂഡൽഹി: രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തേക്കുള്ള നിർണായക തെരഞ്ഞെടുപ്പ് നാളെ തുടങ്ങുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിലെ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിനു നാന്ദിയാകും. ബിജെപി സ്ഥാനാർഥിയെ എതിർക്കാൻ വൈഎസ്ആർ കോണ്ഗ്രസ് തീരുമാനിച്ചതിനു പിന്നാലെ പ്രതിപക്ഷ ഐക്യത്തിനായി ഉപാധ്യക്ഷപദവി വിട്ടുകൊടുക്കാൻ കോണ്ഗ്രസ് തയാറാകുന്നത് ബിജെപിയുടെ തന്ത്രങ്ങൾക്കു തടസമാകും.
മുത്തലാക്ക്, ദേശീയ മെഡിക്കൽ കമ്മീഷൻ, ഒബിസി, ട്രാൻസ്ജെൻഡർ എന്നിവ അടക്കമുള്ള സുപ്രധാന നിയമനിർമാണങ്ങൾ ലക്ഷ്യമിടുന്ന 18 ദിവസത്തെ സമ്മേളനം പ്രക്ഷുബ്ധമാകുമെന്നു തീർച്ചയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കമായുള്ള രാഷ്ട്രീയ പോരാട്ടത്തിനാകും രാജ്യം സാക്ഷ്യം വഹിക്കുക. വനിതാ സംവരണ ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി കത്തയച്ചത് സർക്കാരിനെ പ്രതിരോധത്തിലാക്കും. പകരം മുത്തലാഖ് ബിൽ ഉയർത്തിയാകും ബിജെപിയുടെ പ്രതിരോധം.
വർധിച്ചുവരുന്ന ആൾക്കൂട്ട കൊലകൾ, വർഗീയ സംഘർഷങ്ങൾ, സ്ത്രീപീഡനങ്ങൾ, വിലക്കയറ്റം, കാർഷിക പ്രതിസന്ധി തുടങ്ങിയ പ്രശ്നങ്ങളിൽ പ്രതിപക്ഷം യോജിച്ച പോരാട്ടത്തിനാണ് തീരുമാനിച്ചിട്ടുള്ളത്. റിലയൻസിന്റെ ഇനിയും തുടങ്ങാത്ത ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നൽകിയതടക്കമുള്ള വിവാദങ്ങളും കത്തിക്കയറും. ബിജെപിയുമായി പിരിഞ്ഞ തെലുങ്കുദേശം പാർട്ടി കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ നോട്ടീസ് നൽകിയ അവിശ്വാസപ്രമേയം വീണ്ടും അവതരിപ്പിക്കാനും പ്രതിപക്ഷവുമായി ചർച്ച നടത്തുന്നുണ്ട്.
ഇതേസമയം, കഴിഞ്ഞ ബജറ്റ് സമ്മേളനം ഏതാണ്ട് പൂർണമായി തടസപ്പെട്ടതിനാൽ ഇത്തവണ ആദ്യ കുറേ ദിവസങ്ങൾക്കുശേഷം സഭാനടപടികൾ പാടേ സ്തംഭിപ്പിക്കാൻ പ്രതിപക്ഷം തുനിഞ്ഞേക്കില്ല. ഓഗസ്റ്റ് പത്തുവരെയാണ് സമ്മേളനം. കേരളത്തിൽനിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട കേരള കോണ്ഗ്രസ്-എമ്മിലെ ജോസ് കെ. മാണി, സിപിഎമ്മിലെ എളമരം കരീം, സിപിഐയിലെ ബിനോയി വിശ്വം എന്നിവർ ഈ സമ്മേളനത്തിന്റെ തുടക്കത്തിലാകും സത്യപ്രതിജ്ഞ ചെയ്യുക.
ലോക്സഭയിൽ എൻഡിഎയ്ക്കു നല്ല ഭൂരിപക്ഷം ഉണ്ടെങ്കിലും ബിജെപിക്ക് തനിച്ചു കേവല ഭൂരിപക്ഷം നഷ്ടമായത് പ്രധാനമന്ത്രി മോദിക്കും ബിജെപിക്കും തിരിച്ചടിയാണ്. 2014ൽ 282 എംപിമാരുമായി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപിക്ക് ലോക്സഭയിൽ അംഗബലം 271 ആയി കുറഞ്ഞു. യുപിയിലെ ഗോരഖ്പുരും ഫൂൽപുരും കൈരാനയും അടക്കം തുടർച്ചയായി ആറ് ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയപ്പെട്ടു.
രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഉപാധ്യക്ഷപദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. സ്ഥാനാർഥിയെ സംബന്ധിച്ച് പ്രതിപക്ഷത്തെ പ്രധാന നേതാക്കളുമായി കോണ്ഗ്രസ് ഇന്നു ചർച്ച നടത്തും. തൃണമൂൽ കോണ്ഗ്രസിന് ഉപാധ്യക്ഷ പദവി നൽകുന്നതിനോട് സിപിഎമ്മിന് താത്പര്യമില്ല. തൃണമൂലിന് കിട്ടിയാൽ സുഖേന്ദു റോയി ചൗധരിയാണ് സ്ഥാനാർഥിയാകാൻ സാധ്യത. എൻസിപി സ്ഥാനാർഥിയെ പിന്തുണയ്ക്കാനാണ് ഇടതുപാർട്ടികളുടെ താത്പര്യം. പ്രതിപക്ഷ സ്ഥാനാർഥിയുടെ കാര്യത്തിൽ ഇന്നു തീരുമാനമെടുത്തേക്കും. സ്വന്തം സ്ഥാനാർഥിയെ വിജയിപ്പിക്കാനായില്ലെങ്കിൽ സമവായ സാധ്യതകൾ സർക്കാരും ആരായുന്നുണ്ട്.
എംപിമാരുടെ ബലാബലം
രാജ്യസഭയിൽ മൊത്തം 245 അംഗങ്ങൾ. കഴിഞ്ഞ ദിവസം രാഷ്ട്രപതി നോമിനേറ്റ് ചെയ്ത നാലു പേർ അടക്കം നിലവിൽ 244 പേർ. ജനതാദൾ നേതാവ് ശരത് യാദവിനെ അയോഗ്യനാക്കിയതാണ് ഒരൊഴിവ്. ഉപാധ്യക്ഷ സ്ഥാനാർഥിക്ക് ജയിക്കാൻ വേണ്ടത് 123 വോട്ട്. എൻഡിഎ- 109. സംയുക്ത പ്രതിപക്ഷം 119. ജമ്മു കാഷ്മീരിലെ പിഡിപിയുടെ രണ്ട് വോട്ടുകളും പ്രതിപക്ഷത്തിന് കിട്ടിയേക്കും. ആറ് സ്വതന്ത്രരെ വശത്താക്കാമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു.
ബിജെപിയുമായി ഭിന്നതയിലുള്ള മൂന്ന് ശിവസേനാ എംപിമാരുടെ നിലപാട് വോട്ടെടുപ്പിൽ നിർണായകമാകും. 13 എംപിമാരുള്ള അണ്ണഡിഎംകെ, ഒൻപത് എംപിമാരുള്ള ബിജെഡി, ആറ് പേരുള്ള ടിആർഎസ് എന്നീ പാർട്ടികൾ എൻഡിഎ സ്ഥാനാർഥിയെ പിന്തുണയ്ക്കുമോ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന് സഹായിക്കുമോ എന്നതു വ്യക്തമല്ല. വിപ്പ് നൽകുന്നില്ലെങ്കിൽ അണ്ണാ ഡിഎംകെയിലെ ചിലർ പ്രതിപക്ഷത്തിന് വോട്ട് ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്.
ജോർജ് കള്ളിവയലിൽ
പാർലമെന്റ് വർഷകാല സമ്മേളനം നാളെ മുതൽ
12:33 AM Jul 17, 2018 | Deepika.com