ന്യൂഡൽഹി: നാളെ തുടങ്ങുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിനു മുന്നോടിയായി സർവകക്ഷി യോഗങ്ങൾ ഇന്ന്. രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലും ജനകീയ പ്രശ്നങ്ങളിലും സർക്കാരിനെതിരേ യോജിച്ചു പോരാടാൻ ഇന്നലെ നടന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം തീരുമാനിച്ചു.
കേന്ദ്രസർക്കാരിനുവേണ്ടി ഇന്നു രാവിലെ 10.30ന് പാർലമെന്ററികാര്യമന്ത്രി അനന്ത് കുമാർ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. വൈകുന്നേരം ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ വിളിച്ച സർവകക്ഷി യോഗവും നടക്കും. രാജ്യസഭാ ചെയർമാൻ എം. വെങ്കയ്യ നായിഡുവും വിവിധ പാർട്ടി നേതാക്കളുമായി ചർച്ച നടത്തുന്നുണ്ട്.
ദളിതർക്കെതിരേയുള്ള അക്രമങ്ങൾ, ഉന്നത വിദ്യാഭ്യാസത്തിൽ പട്ടികജാതി-വർഗ സംവരണം വെട്ടിക്കുറച്ചത്, സിവിൽ സർവീസിൽ പുറമേ നിന്നുള്ള നിയമനം, കാർഷിക മേഖലയിലെ വഞ്ചനകൾ, രൂപയുടെ വിലയിടിവ് തുടങ്ങി ആൾക്കൂട്ട കൊലകളും വർഗീയ സംഘർഷങ്ങളും വരെ പാർലമെന്റ് സമ്മേളനത്തിൽ ചർച്ചയാക്കാൻ ഇന്നലെ വൈകുന്നേരം ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ തീരുമാനിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾക്കു പകരം പഴയ കടലാസ് വോട്ടിംഗ് തിരികെ കൊണ്ടുവരണമെന്ന് ഡിഎംകെ നിർദേശിച്ചു.സാധാരണ 30 ദിവസത്തിലേറെ നീളുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനം 18 ദിവസമായി വെട്ടിക്കുറച്ചതിനെ പ്രതിപക്ഷം വിമർശിച്ചു.
പ്രതിപക്ഷ പാർട്ടികളുടെ സർവകക്ഷി യോഗങ്ങൾ ഇന്ന്
12:33 AM Jul 17, 2018 | Deepika.com