ന്യൂഡൽഹി: തമിഴിൽ നീറ്റ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിക്കെതിരേ സിബിഎസ്ഇ സുപ്രീംകോടതിയിൽ. വിധി നടപ്പായാൽ പ്രവേശന നടപടികൾ കൂടുതൽ സങ്കീർണമാകുമെന്നു സിബിഎസ്ഇ അറിയിച്ചു. ഹൈക്കോടതി ഉത്തരവിൽ പറയുന്നതു പോലെ മാർക്ക് കൂട്ടി നൽകിയാൽ നിലവിലെ പട്ടികയിൽ മാറ്റമുണ്ടാകും. പ്രാദേശിക ഭാഷയിലുള്ള ചോദ്യക്കടലാസിൽ അവ്യക്തത ഉണ്ടെങ്കിൽ ഇംഗ്ലീഷ് ചോദ്യക്കടലാസ് നോക്കി ഉത്തരമെഴുതണമെന്നതാണ് നിബന്ധന എന്നും സിബിഎസ്ഇ നൽകിയ ഹർജിയിൽ പറയുന്നു.
വിവർത്തനത്തിലെ പിഴവുമൂലം തമിഴിൽ നീറ്റ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് മാത്രം ആശയക്കുഴപ്പമുണ്ടായി എന്നു ചൂണ്ടിക്കാട്ടി രാജ്യസഭ എംപി ടി.കെ. രംഗരാജനാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ചോദ്യങ്ങൾ തമിഴിലേക്കു മൊഴിമാറ്റിയതു ഭാഷാ വിദഗ്ധർ ആണെന്നും പരീക്ഷ നടത്തിപ്പ് ചുമതല മാത്രമാണ് തങ്ങൾക്കുള്ളതെന്നും സിബിഎസ്ഇ പറഞ്ഞിരുന്നു. ചോദ്യപ്പേപ്പറിൽ 49 ചോദ്യങ്ങൾ തെറ്റാണെന്നും 196 മാർക്ക് അധികം നൽകണമെന്നുമായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി. ഈ മാർക്ക് കൂടി ഉൾപ്പെടുത്തി റാങ്ക് പട്ടിക പുതുക്കി തയാറാക്കാനും നിർദേശിച്ചിരുന്നു.
നീറ്റ് പരീക്ഷ: മദ്രാസ് ഹൈക്കോടതി വിധിക്കെതിരേ സിബിഎസ്ഇ സുപ്രീംകോടതിയിൽ
12:33 AM Jul 17, 2018 | Deepika.com