ബംഗളുരൂ/ഹൈദരാബാദ്: രാജ്യത്തെ നടുക്കി വീണ്ടും ആൾക്കൂട്ട ആക്രമണം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന അഭ്യൂഹത്തെത്തുടർന്ന് ഹൈദരാബാദ് സ്വദേശിയായ ഐടി എൻജിനിയർ മുഹമ്മദ് അസം ഉസ്മാൻസാബി(28)കർണാടകയിലെ ബീദറിൽ ജനക്കൂട്ടം തല്ലിക്കൊന്നു.
ഇയാൾക്കൊപ്പമുണ്ടായിരുന്ന ഖത്തർസ്വദേശിയായ സുഹൃത്ത് ഉൾപ്പെടെ മൂന്നുപേർക്കു പരിക്കേറ്റു. മുഹമ്മദ് അസം ഉസ്മാൻസാബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു മുപ്പതോളം പേരെ അറസ്റ്റ്ചെയ്തതായി കർണാടക പോലീസ് അറിയിച്ചു. അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച വാട്സ്ആപ് അഡ്മിനിസ്ട്രേറ്ററും അറസ്റ്റിലായവരിൽപ്പെടും.
ബീദറിലെ ഹാന്ദികേരയിലുള്ള മുഹമ്മദ് ബഷീറിനെ കാണാനാണു മുഹമ്മദ് അസമും സുഹൃത്തുക്കളും കാറിൽ എത്തിയത്. ഹൈദരാബാദിലേക്കുള്ള മടക്കയാത്രയിൽ കൗതുകംതോന്നിയതിനെത്തുടർന്ന ഒരു ചെറുഗ്രാമത്തിൽ ഇവർ വാഹനം നിർത്തി. സംഘത്തിനു സമീപമെത്തിയ കുട്ടിക്കു ഖത്തർസ്വദേശി ചോക്ലേറ്റ് നൽകി. ഇതുകണ്ട ഗ്രാമവാസിയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്ന സംശയം പ്രകടിപ്പിച്ചത്. ആളുകൾ കൂട്ടംചേർന്ന് മൂവരെയും ചോദ്യംചെയ്ത ശേഷം മർദിച്ചു. ഇതിന്റെ ചിത്രങ്ങൾ വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
യുവാക്കളുടെ കാറിന് നന്പർപ്ലേറ്റ് ഇല്ലാതിരുന്നത് ജനക്കൂട്ടത്തിന്റെ സംശയം ബലപ്പെടുത്തി. ഒരു വിധത്തിൽ ഇവർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെങ്കിലും തൊട്ടടുത്ത മുർകി ഗ്രാമത്തിലെത്തിയപ്പോഴേക്കും ജനക്കൂട്ടം സംഘടിച്ചുനിന്നു വാഹനം തടഞ്ഞു. കല്ലും വടിയും ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇവിടെ ആക്രമണം. ജനക്കൂട്ടത്തെ നേരിടാൻ ഏതാനും പോലീസുകാർ മാത്രമാണ് എത്തിയത്. രോഷാകുലരായ ജനക്കൂട്ടം പോലീസുകാർക്കുനേരെയും തിരിഞ്ഞു. ഇതിനിടെ മൂന്നുപേരെയും ഒരുവിധം രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൈദരാബാദിലെ ഷാഹീൻനഗർ സ്വദേശിയാണു കൊല്ലപ്പെട്ട ഉസ്മാൻസാബ്. കുറ്റവാളികൾക്കെതിരേ കർക്കശന നടപടി സ്വീകരിക്കണമെന്ന് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു.
വീണ്ടും ആൾക്കൂട്ട ആക്രമണം: കർണാടകയിൽ ഐടി എൻജിനീയറെ ജനക്കൂട്ടം തല്ലിക്കൊന്നു
02:20 AM Jul 16, 2018 | Deepika.com