ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ബുധനാഴ്ച ആരംഭിക്കാനിരിക്കേ സർക്കാരിനെതിരേ പ്രതിക്കൂട്ടിലാക്കാനുള്ള തന്ത്രങ്ങൾ മെനയാൻ പ്രതിപക്ഷ പാർട്ടി നേതാക്കൾ ഇന്നു യോഗം ചേരും. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻസ്ഥാനത്തേക്കുള്ള പ്രതിപക്ഷ സ്ഥാനാർഥിയെ നിശ്ചയിക്കുകയെന്നതാണു യോഗത്തിന്റെ പ്രധാന അജൻഡ.
ആൾക്കൂട്ട കൊലപാതകങ്ങൾ, ദളിതർക്കെതിരേയുള്ള ആക്രമണങ്ങൾ, കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങിയ നിരവധി വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരേ ആഞ്ഞടിക്കാനുള്ള ഒരുക്കത്തിലാണു പ്രതിപക്ഷ പാർട്ടികൾ. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ ഓഫീസാണു കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ യോഗം ചേരുക. പ്രതിപക്ഷ പാർട്ടികളിൽനിന്നുള്ള ആളെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് സമ്മതിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാവ് സുഖേന്ദർ ശേഖർ റോയിയുടെ പേരിനാണു മുൻതൂക്കം. എൻസിപിയുടെ സ്ഥാനാർഥിയെ നിർത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
ബിജെഡി, അണ്ണാ ഡിഎംകെ നേതാക്കളുടെ പിന്തുണ തേടി ബിജെപി രംഗത്തുണ്ട്. എൻഡിഎ സ്ഥാനാർഥിയായി അകാലി ദൾ നേതാവ് നരേഷ് ഗുജ്റാളിന്റെ പേരാണ് പറയപ്പെടുന്നത്.
തന്ത്രങ്ങൾ മെനയാൻപ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന്
01:31 AM Jul 16, 2018 | Deepika.com