ന്യൂഡൽഹി: പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച കൗമാരക്കാരി പോലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ. ഡൽഹിയിലെ തിലക് വിഹാർ പോലീസ് സ്റ്റേഷനിൽ ശനിയാഴ്ച രാത്രിയാണു സംഭവം. പോലീസ് സ്റ്റേഷന്റെ ഒരു മുറിയിൽ പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയിലും മൂന്നു സഹോദരങ്ങളെ മറ്റൊരു മുറിയിൽ പൂട്ടിയിട്ട നിലയിലുമായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു.
അയൽവാസിയായ ഇരുപതുകാരനുമായുള്ള പ്രണയവുമായി ബന്ധപ്പെട്ട് രണ്ടു വീട്ടുകാർ തമ്മിലുള്ള സംഘർഷമാണ് വിഷയമെന്നു പോലീസ് പറയുന്നു. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യാൻ ശ്രമിച്ചതു താൻ തടയുകയും അതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പോലീസ് വിളിപ്പിക്കുകയുമായിരുന്നെന്ന് പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. പിന്നീട് പോലീസ് പെണ്‍കുട്ടിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. രാവിലെ പോലീസ് അറിയിച്ചതിനെത്തുടർന്ന് ചെന്നപ്പോൾ തൂങ്ങിമരിച്ച നിലയിൽ പെണ്‍കുട്ടിയെ കണ്ടെന്നും തന്റെ മൂന്ന് ആണ്മക്കളെ മറ്റൊരു മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെന്നും മാതാവ് പറഞ്ഞു.
എന്നാൽ, തന്റെ വീട്ടുകാരെ പേടിച്ച് പെണ്‍കുട്ടി പോലീസ് സ്റ്റേഷനിൽനിന്നു വിട്ടുപോകാൻ മടികാണിക്കുകയും പോലീസിന്റെ കണ്ണുവെട്ടിച്ച് പെണ്‍കുട്ടി അടുത്തുള്ള മുറിയിൽ തൂങ്ങിമരിക്കുകയുമായിരുന്നെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിജയ് കുമാർ അറിയിച്ചു. രണ്ട് വീട്ടുകാർ തമ്മിലുള്ള സംഘർഷത്തെക്കുറിച്ച് അന്വേഷിക്കാനാണു രണ്ട് വീട്ടുകാരെയും പോലീസ് വിളിച്ചുവരുത്തിയത്. സ്റ്റേഷനിലെത്തിയപ്പോഴും വഴക്ക് തുടർന്നു. ഇതേ തുടർന്ന് വീട്ടുകാർക്കൊപ്പം പോകില്ലെന്നും മറ്റൊരു സ്ഥലത്തേക്കു മാറ്റണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടു. പെണ്‍കുട്ടിയെ നാരി നികേതനിലേക്കു മാറ്റാൻ ആലോചിക്കുന്നതിനിടെയാണു പെണ്‍കുട്ടി അടുത്ത മുറിയിൽ കയറി തൂങ്ങിമരിച്ചത്.
ചോദ്യംചെയ്യാൻ വിളിപ്പിച്ച കൗമാരക്കാരി പോലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ
01:31 AM Jul 16, 2018 | Deepika.com