ന്യൂഡൽഹി: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് ബിജെപി അധ്യക്ഷൻ അമിത്ഷാ ഉറപ്പുനൽകിയെന്ന വാർത്തകൾ നിഷേധിച്ച് ബിജെപി കേന്ദ്ര നേതൃത്വം. ഹൈദരാബാദിൽ സംസ്ഥാന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ 2019 ലോക്സഭ തെരഞ്ഞെടുപ്പിനുമുൻപ് രാമക്ഷേത്ര നിർമാണം ആരംഭിക്കുമെന്ന് അമിത്ഷാ പറഞ്ഞതായി ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം പെരാലാ ശേഖറാണ് അറിയിച്ചത്.
""കഴിഞ്ഞ ദിവസം തെലുങ്കാനയിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ രാമക്ഷേത്രത്തെ സംബന്ധിച്ചു യാതൊരു പരാമർശങ്ങളും നടത്തിയിട്ടില്ല. ഇതു സംബന്ധിച്ചു ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണ്. ഇങ്ങനെയൊരു കാര്യം അജൻഡയിൽ പോലുമില്ല’ എന്നാണ് ബിജെപി ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ട്വീറ്റ് ചെയ്തത്.
അമിത്ഷായുടെ പേരിൽ പ്രസ്താവന പുറത്തുവന്ന ഉടൻതന്നെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. അയോധ്യാ വിഷയത്തിൽ സുപ്രീംകോടതി ഉത്തരവ് അമിത്ഷാ എഴുതാൻ പോകുകയാണോ എന്നാണ് എഐഎംഐഎം നേതാവ് അസുദുദീൻ ഉവൈസി ചോദിച്ചത്. ഈ നിലയ്ക്ക് സുപ്രീംകോടതി വിധി ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം വരുന്നതാണ് നല്ലതെന്നും ഉവൈസി പറഞ്ഞു.
അയോധ്യയിൽ രാമക്ഷേത്രം : നിഷേധിച്ച് ബിജെപി
01:07 AM Jul 15, 2018 | Deepika.com