ന്യൂഡൽഹി: വിവാദമുയർത്തിയ ‘ഹിന്ദു പാക്കിസ്ഥാൻ’ പരാമർശത്തിൽ നേരിട്ടു ഹാജരാകാൻ ശശി തരൂർ എംപിയോട് കോൽക്കത്ത ഹൈക്കോടതി നിർദേശിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി അഭിഭാഷകനായ സുമീത് ചൗധരി നൽകിയ ഹർജിയിലാണ് കോടതി നടപടി. അടുത്ത മാസം 14ന് ഹാജരാകണമെന്നാണ് ആവശ്യം.
ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ ഭരണഘടന പൊളിച്ചെഴുതുമെന്നും ഇന്ത്യയെ ഒരു ഹിന്ദു പാക്കിസ്ഥാൻ ആക്കി മാറ്റുമെന്നും തരൂർ ആദ്യം തിരുവനന്തപുരത്താണ് പ്രസംഗിച്ചത്. പിന്നീട് ഇതേ പരമാർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്നു വ്യക്തമാക്കി ഫേസ് ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ശശി തരൂരിന്റെ പരാമർശത്തിനെതിരേ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പു പറയണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.
എന്നാൽ, താൻ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു എന്നാണ് ശശി തരൂരിന്റെ നിലപാട്. പരാമർശത്തിൽ കോണ്ഗ്രസ് നേതൃത്വവും അതൃപ്തി അറിയിച്ചിരുന്നു. ബിജെപിയെ വിമർശിക്കുന്പോൾ വാക്കുകൾ ജാഗ്രതയോടെ ഉപയോഗിക്കണമെന്നായിരുന്നു കോണ്ഗ്രസ് നേതൃത്വം തരൂരിനു മുന്നറിയിപ്പു നൽകിയത്.
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യ ഇന്നത്തെപ്പോലെ നിലനിൽക്കുന്നതിനാവശ്യമായ ഘടകങ്ങളിലെല്ലാം മാറ്റം വരുത്തും. അങ്ങനെയെഴുതുന്ന ഭരണഘടന ഹിന്ദുരാഷ്ട്രതത്വങ്ങളിൽ അധിഷ്ഠിതമായിരിക്കും. ന്യൂനപക്ഷങ്ങൾക്കുള്ള സമത്വം എടുത്തുകളയും. മഹാത്മാഗാന്ധിയും ജവാഹർലാൽ നെഹ്റുവും സർദാർ വല്ലഭായി പട്ടേലും മൗലാന ആസാദും വിഭാവനം ചെയ്ത ഇന്ത്യയാകില്ല അതെന്നുമായിരുന്നു തരൂരിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം.
താൻ പറഞ്ഞ രണ്ടു വാക്കുകൾ ഉയർത്തി വലിയ വിവാദമുണ്ടാക്കേണ്ട കാര്യമില്ല. ഇത് 2013ൽ പറയുകയും ട്വീറ്റ് ചെയ്യുകയും ചെയ്തതാണ്. ബിജെപിയുടെ അജൻഡ ’ഹിന്ദു രാഷ്ട്രം’ എന്നതാണ്.
പാർലമെന്റിലെ രണ്ട് സഭകളും പിടിക്കാനായാൽ ഭൂരിഭാഗം സംസ്ഥാനങ്ങളും കൈയിലുണ്ടെങ്കിൽ അവർ ഇന്ത്യയെ ഒരു ഹിന്ദു പാക്കിസ്ഥാനാക്കും. ഇക്കാര്യം കൂടുതൽ വിശ്വസനീയമാവുകയാണ്. രണ്ട് വാക്കുകൾ വളച്ചൊടിച്ച് ഇത് ചൂണ്ടിക്കാണിച്ചയാളെ ദേശവിരുദ്ധൻ മുതൽ ഹിന്ദു വിരോധി കൂടി ആക്കാനുള്ള ശ്രമം നടക്കുകയാണെന്നും തരൂർ ദ് പ്രിന്റിൽ ലേഖനം എഴുതുകയും ചെയ്തു.
രണ്ടുതരം ആശയങ്ങളാണു ഇന്നു രാജ്യത്തു പ്രവർത്തിക്കു ന്നത്. ഒരു കൂട്ടർ മതത്തെ അവരുടെ ദേശീയതയുമായി കൂട്ടി ക്കെട്ടുന്പോൾ മറ്റുള്ളവർ വിശ്വാസത്തിന് അതീതമായി എല്ലാവരേയും ഉൾക്കൊള്ളുന്ന ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ആശയമാണ് അംഗീകരിക്കുന്നത്. ആദ്യത്തേത് പാക്കിസ്ഥാന്റെ രീതിയാണ്. രണ്ടാമത്തേത് ഇന്ത്യയുടെ രീതിയും. ഒരു മതത്തിന്റെ അപ്രമാദിത്വം അംഗീകരിച്ചാണ് പാക്കിസ്ഥാൻ രൂപീകരിച്ചത്. ഇന്ത്യ ഒരിക്കലും അങ്ങനെയായിരുന്നില്ല.
ഒരിക്കലും ഈ മതവിഭജനത്തിന്റെ യുക്തി ഇന്ത്യ അംഗീകരിച്ചിരുന്നില്ല. നമ്മുടെ സ്വാതന്ത്ര്യസമര പോരാട്ടവും സ്വതന്ത്ര ഇന്ത്യയുമെല്ലാം നിലകൊണ്ടത് എല്ലാവർക്കും വേണ്ടിയാണെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോൾ 20 സംസ്ഥാനങ്ങളും രണ്ടു സംസ്ഥാനങ്ങളിൽ തൂക്കുമന്ത്രിസഭയും ഉള്ളവർക്ക് അടുത്ത അഞ്ചു വർഷത്തിനകം രാജ്യസഭ കൈപ്പിടിയിലാക്കാം. ലോക്സഭയും അടുത്ത തെരഞ്ഞെടുപ്പിൽ ജയിച്ച് നിലനിർത്താനായാൽ അവർ ആഗ്രഹിച്ചതെല്ലാം അവരുടെ പക്കലെത്തുന്ന കാലമെത്തും.
1947ൽ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം എല്ലാവരെയും സമന്മാരായി കണ്ട ഭരണഘടനയെ ആർഎസ്എസ് താത്വികാചാര്യൻ ഗോൾവാൾക്കർ വിശേഷിപ്പിച്ചത് ദുഷിച്ച ദേശീയത ആശയം എന്നാണ്.
ഇന്ത്യയുടെ ഭൂമിയിൽ വസിക്കുന്നവർക്കെല്ലാം ഒരേ സ്വാതന്ത്ര്യം ഉറപ്പാക്കിയതാണ് അദ്ദേഹത്തിനും സംഘപരിവാറിനും ഭരണഘടനയോട് വെറുപ്പുളവാക്കിയത്. ഇതുതന്നെയാണ് ഇപ്പോൾ ബിജെപി ഉയർത്തി കാണിക്കുന്ന ദീൻദയാൽ ഉപാധ്യയും വിശ്വസിച്ചതെന്നും, ഈ ആശയത്തിന്റെ പിൻതലമുറക്കാരാണ് മോദിയും അമിത് ഷായുമെന്നും ശശി തരൂർ ലേഖനത്തിൽ പറയുന്നു.
‘ഹിന്ദു പാക്കിസ്ഥാൻ’ പരാമർശം : ശശി തരൂർ ഹാജരാകണമെന്നു കോൽക്കത്ത ഹൈക്കോടതി
01:07 AM Jul 15, 2018 | Deepika.com