ബംഗളൂരു: ഉദ്യാനനഗരിക്ക് അക്ഷരവെളിച്ചം പകർന്ന ക്രൈസ്റ്റ് കല്പിത സർവകലാശാല സുവർണജൂബിലി നിറവിൽ. സർവകലാശാലാ ഓഡിറ്റോറിയത്തിൽ ഇന്നലെ രാവിലെ 11.30ന് നടന്ന സമ്മേളനത്തിൽ ചാൻസലർ റവ. ഡോ. ജോർജ് എടയാടിയിൽ ഒരുവർഷം നീളുന്ന ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
നൊബേൽ പുരസ്കാര ജേതാവ് കൈലാഷ് സത്യാർഥി മുഖ്യാതിഥിയായിരുന്നു. മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ അധ്യക്ഷത വഹിച്ചു. ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. സുധ മൂർത്തി, മൈസൂരു യുവരാജാവ് യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ, പത്നി തൃഷികാ ദേവി വൊഡയാർ, മുൻ മന്ത്രി രാമലിംഗ റെഡ്ഡി തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു. വൈസ് ചാൻസലർ റവ.ഡോ. തോമസ് സി. മാത്യു സ്വാഗതം ആശംസിച്ചു. ചടങ്ങിൽ വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ആഘോഷങ്ങളോടനുബന്ധിച്ച് 21ന് രാവിലെ 11.30ന് നടക്കുന്ന പൂർവവിദ്യാർഥി സംഗമത്തിൽ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ ചെയർമാൻ ഡോ. അനിൽ ഡി. സഹസ്രബുദ്ധി മുഖ്യാതിഥിയായിരിക്കും. ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, മന്ത്രി കൃഷ്ണ ബൈരഗൗഡ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. സിഎംഐ പ്രിയോർ ജനറൽ ഫാ. പോൾ അച്ചാണ്ടി അധ്യക്ഷത വഹിക്കും.
1969-ൽ കോളജായി ആരംഭിച്ച ക്രൈസ്റ്റ് സർവകലാശാല കർണാടകയിലെ സ്വകാര്യ സർവകലാശാലകളിൽ ഒന്നാം സ്ഥാനത്തും അഖിലേന്ത്യാ തലത്തിൽ എട്ടാം സ്ഥാനത്തുമാണ്.
ക്രൈസ്റ്റ് വാഴ്സിറ്റി ജൂബിലിക്ക് പ്രൗഢോജ്വല തുടക്കം
12:28 AM Jul 15, 2018 | Deepika.com