ബംഗളൂരു: മനുഷ്യത്വത്തിന്റെ സംരക്ഷണത്തിനായി കരുണയുടെ ആഗോളവത്കരണമാണ് വേണ്ടതെന്ന് നൊബേൽ പുരസ്കാര ജേതാവ് കൈലാഷ് സത്യാർഥി. ബംഗളൂരു ക്രൈസ്റ്റ് സർവകലാശാലയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിവരസാങ്കേതികവിദ്യ, ഉത്പാദനം, വാണിജ്യം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ ആഗോളവത്കരണം ഈ യുഗത്തിന് അഭൂതപൂർവമായ പുരോഗതിയാണ് കൊണ്ടുവന്നിരിക്കുന്നതെന്നും അതേസമയം തന്നെ നമുക്കിടയിലെ സത്യം, വിശ്വാസം, ക്ഷമ എന്നിവയുടെ കാര്യത്തിൽ പോരായ്മകളുമുണ്ടായെന്നും കൈലാഷ് സത്യാർഥി ഓർമിപ്പിച്ചു.
മനുഷ്യക്കടത്ത് തടയുന്ന ബിൽ പാർലമെന്റിന്റെ പരിഗണനയിലാണ്. വരാനിരിക്കുന്ന വർഷകാലസമ്മേളനത്തിൽ തന്നെ ബിൽ പാസാക്കാൻ എല്ലാ രാഷ്ട്രീയപാർട്ടികളോടും ആവശ്യപ്പെടുകയാണെന്നും സത്യാർഥി പറഞ്ഞു. മനുഷ്യക്കടത്തിനെതിരേയുള്ള അന്താരാഷ്ട്ര ദിനം ആചരിക്കുന്ന ജൂലൈ 30ന് ബിൽ പാസാക്കാനുള്ള അനുയോജ്യമായ അവസരമാണ്. ഈ വിശുദ്ധനാട്ടിൽ ഇതുപോലെയുള്ള ദുഷ്കൃത്യങ്ങൾ ഇന്ത്യ അനുവദിക്കില്ലെന്ന ശക്തമായ സന്ദേശം ഇതുവഴി ലോകത്തിനു നല്കാനുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ സർവകലാശാലയിലെ വിദ്യാർഥികൾക്കായി പ്രഖ്യാപിച്ച കൈലാഷ് സത്യാർഥി വിചാർമഞ്ജിനും അദ്ദേഹം തുടക്കം കുറിച്ചു. സമാധാനം, മാനവികത, ശിശുസംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകളും ചർച്ചകളും നടത്തുന്നതിനായാണ് കൈലാഷ് സത്യാർഥി വിചാർമഞ്ജ് രൂപീകരിച്ചത്. ഇത്തരത്തിലൊരു പദ്ധതിക്കു തുടക്കമിടുന്ന ആദ്യ സർവകലാശാലയാണ് ക്രൈസ്റ്റ്.
വേണം, കരുണയുടെ ആഗോളവത്കരണം: കൈലാഷ് സത്യാർഥി
12:28 AM Jul 15, 2018 | Deepika.com