കോയന്പത്തൂർ/ചെന്നൈ: ദുരന്തനിവാരണ പരിശീലനത്തിന്റെ ഭാഗമായുള്ള മോക്ഡ്രില്ലിനിടെ നിർബന്ധപൂർവം താഴേക്കു ചാടിച്ച വിദ്യാർഥിനി തലയിടിച്ചു മരിച്ചു. കോയന്പത്തൂരിലെ ഒരു കോളജിൽ നടന്ന പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ രണ്ടാംവർഷ ബിബിഎ വിദ്യാർഥിനിയായ എൻ. ലോകേശ്വരിയാണു മരണമടഞ്ഞത്.
ദേശീയ ദുരന്തനിവാരണ അഥോറിറ്റിയുടെ പരിശീലകനെന്ന് അവകാശപ്പെട്ട, ആർ. അറുമുഖൻ പെൺകുട്ടിയെ താഴേക്കുചാടാൻ നിർബന്ധിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോദൃശ്യങ്ങളിലുണ്ട്. അത്യാഹിതത്തെത്തുടർന്ന് അറുമുഖനെ അറസ്റ്റ് ചെയ്തു. ഇയാൾക്ക് ദേശീയ ദുരന്തനിവാരണ സേനയുമായി ബന്ധമില്ലെന്ന് അധികൃതർ പിന്നീട് സ്ഥിരീകരിച്ചു.
താഴെ സജ്ജീകരിച്ചിരുന്ന വലയിലേക്കു ചാടാൻ പെൺകുട്ടിയെ ഇയാൾ ആദ്യം നിർബന്ധിച്ചു. വിസമ്മതിച്ചതോടെ ബലമായി താഴേക്കു തള്ളിയിടുകയായിരുന്നു. ഇതിനിടെ സൺഷേഡിൽ പെൺകുട്ടിയുടെ തലയിടിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മരണത്തിനു കീഴടങ്ങുകയും ചെയ്തു.
കുറ്റക്കാർക്കെതിരേ കർക്കശനടപടി സ്വീകരിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമി പോലീസിനും ഉന്നതവിദ്യാഭ്യാസ വകുപ്പിനും നിർദേശം നൽകി.
കോളജ് കെട്ടിടത്തിൽനിന്നു തള്ളിയിട്ട പെൺകുട്ടി മരിച്ചു
12:57 AM Jul 14, 2018 | Deepika.com