ശ്രീനഗർ: പിഡിപിയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള കേന്ദ്രത്തിന്റെ ഏതൊരു നീക്കവും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി മെഹബൂബ മുഫ്തി. അതിശക്തമായ ഭാഷയിലാണ് ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരേയുള്ള മെഹബുബയുടെ പ്രതികരണം.
"പിഡിപിയിൽ ഭിന്നത സൃഷ്ടിക്കാൻ ഡൽഹിയിൽനിന്നു ശ്രമുണ്ടായാൽ, മറ്റൊരു സലാഹുദ്ദീനെയോ യാസിൻ മാലിക്കിനെയോ സൃഷ്ടിക്കുന്നതിനു തുല്യമായിരിക്കും അത്. പിഡിപിയെ തകർക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം വലുതായിരിക്കും’പിഡിപിയെ കരുതിക്കൂട്ടി ആക്രമിച്ചാൽ ഇന്ത്യൻ ജനാധിപത്യത്തിലുള്ള കാഷ്മീരികളുടെ വിശ്വാസംതന്നെ നഷ്ടമാകുമെന്നും അവർ കൂട്ടിച്ചേർത്തു.
ബിജെപി പിന്തുണ പിൻവലിച്ചതോടെ കഴിഞ്ഞ 19നാണ് മെഹബൂബ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞത്. അതിനുശേഷം ആദ്യമായി പൊതുവേദിയിലെത്തിയപ്പോഴാണു ബിജെപിക്കെതിരേ മെഹബൂബയുടെ രൂക്ഷപ്രതികരണം. എന്റെ പാർട്ടി ശക്തമാണ്. അതിൽ അഭിപ്രായഭിന്നതകളുണ്ടാകാം, അതു പരിഹരിക്കുമെന്നും അവർ പറഞ്ഞു.
അതേസമയം, മെഹബൂബയുടെ പ്രസ്താവനയ്ക്കെതിരേ നാഷണൽ കോണ്‍ഫറൻസ് നേതാവ് ഒമർ അബ്ദുള്ള രംഗത്തെത്തി. പിഡിപി തകർന്നാൽ കാഷ്മീരിൽ കലഹം ഉണ്ടാകുമെന്നു കേന്ദ്രത്തെ ഭീഷണിപ്പെടുത്തുന്ന മെഹബൂബ, അവരുടെ ഭരണകാലത്തെ കലഹങ്ങളെ മനഃപൂർവം മറക്കുകയാണെന്നും ട്വിറ്ററിൽ പ്രതികരിച്ചു.
പിഡിപി-ബിജെപി സഖ്യസർക്കാർ വീണതോടെ നിരവധി നേതാക്കൾ മെഹ്ബൂബയുടെ നേതൃത്വത്തിനെതിരേ കലാപക്കൊടിയുയർത്തിയിരുന്നു. മുഖ്യമന്ത്രിപദവിയിലിരിക്കുന്പോൾ മെഹബൂബ സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും കാട്ടിയെന്നാണ് ഇവരുടെ ആരോപണം.
"പിഡിപിയെ ഭിന്നിപ്പിക്കാനുള്ള നീക്കം ആപത്കരം'
12:57 AM Jul 14, 2018 | Deepika.com