ന്യൂഡൽഹി: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി കിരണ്‍ കുമാർ റെഡ്ഡി കോണ്‍ഗ്രസിൽ മടങ്ങിയെത്തി. ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയോടൊപ്പം ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ടാണ് കിരണ്‍ കുമാർ റെഡ്ഡി കോണ്‍ഗ്രസിലേക്കു മടങ്ങിവരാനുള്ള തീരുമാനം അറിയിച്ചത്.
തുടർന്ന് കിരണ്‍ കുമാർ റെഡ്ഡിക്ക് രാഹുൽ ഗാന്ധി പാർട്ടി അംഗത്വം നൽകി. പിന്നീട് എഐസിസി ആസ്ഥാനത്തു കിരണ്‍കുമാർ റെഡ്ഡിക്കും ആന്ധ്രയിൽനിന്നുള്ള കോണ്‍ഗ്രസ് നേതാക്കൾക്കും ഒപ്പം ഉമ്മൻ ചാണ്ടി നടത്തിയ പത്രസമ്മേളനത്തിലാണ് കോണ്‍ഗ്രസിലേക്കുള്ള റെഡ്ഡിയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്.
2014ലെ ആന്ധ്രാ വിഭജനത്തിൽ പ്രതിഷേധിച്ചു പാർട്ടി വിട്ട കിരണ്‍കുമാർ റെഡ്ഡി നാലു വർഷത്തിനുശേഷം മറ്റൊരു ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണു കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നത്. കോണ്‍ഗ്രസ് വിട്ടശേഷം "ജയ് സമയ്ക്ക് ആന്ധ്രാ പാർട്ടി' എന്ന പേരിൽ സ്വന്തമായി പാർട്ടി രൂപീകരിച്ചെങ്കിലും ഐക്യ ആന്ധ്രയുടെ അവസാന മുഖ്യമന്ത്രി കൂടിയായ കിരണ്‍കുമാർ റെഡ്ഡിക്ക് പിന്നീട് ആന്ധ്രാ രാഷ്ട്രീയത്തിൽ ശോഭിക്കാനായില്ല. 2011 മുതൽ 2014 വരെ ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്ന കിരണ്‍കുമാർ റെഡ്ഡി 2014 മാർച്ചിലാണ് കോണ്‍ഗ്രസിൽനിന്നു രാജിവച്ചത്.
ആന്ധ്രയിൽ ഏറെ വികസനപ്രവർത്തനങ്ങൾ നടത്തി സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താൻ പരിശ്രമിച്ച നേതാക്കളിൽ ഒരാളാണ് കിരണ്‍ കുമാർ റെഡ്ഡിയെന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്. പിന്നോക്കവിഭാഗങ്ങളുടെ ഉന്നമനത്തിനായി ഏറെ പരിശ്രമിച്ച നേതാവായിരുന്നു റെഡ്ഡിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കേരളത്തിലെ കെപിസിസി പ്രസിഡന്റ് നിയമനത്തേക്കുറിച്ചുള്ള ചോദ്യത്തിന്, ഇപ്പോൾ താൻ ആന്ധ്രയുടെ ചുമതലയുള്ള നേതാവാണെന്നും ആ വിഷയങ്ങൾ മാത്രമാണു സംസാരിക്കാനുള്ളതെന്നുമായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി.
കിരണ്‍കുമാർ റെഡ്ഡി കോണ്‍ഗ്രസിൽ തിരിച്ചെത്തി
12:57 AM Jul 14, 2018 | Deepika.com