ന്യൂഡൽഹി: ഒരു മണിക്കൂർ 43 മിനിറ്റ് നീണ്ടുനിൽക്കുന്ന പൂർണ ചന്ദ്രഗ്രഹണം ഈ മാസം 27-28ന് നടക്കും. ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ ചന്ദ്രഗ്രഹണമായിരിക്കും അത്. ഈ മാസം 27ന് ഭൂമി സൂര്യനും ചൊവ്വയ്ക്കും ഇടയിലെത്തുമ്പോഴാണു ഗ്രഹണം നടക്കുക.
ഭൂമിയോട് അടുത്തെത്തുന്ന ചൊവ്വ സാധാരണയിൽ കവിഞ്ഞ പ്രകാശത്തോടെ ജൂലൈ അവസാനം വരെ പുലർവേളകളിൽ ദൃശ്യമാകും. 27-28ന് ഭൂമിയുടെ അടുത്തു നിലകൊള്ളുന്ന ചൊവ്വയെ വളരെ എളുപ്പത്തിൽ നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയും. എന്നാൽ, ചൊവ്വ ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്നത് ഈ മാസം 31 നായിരിക്കും. ശരാശരി രണ്ടു വർഷവും രണ്ടു മാസത്തെയും ഇടവേളയിലാണ് ചൊവ്വ ഭൂമിയുടെ എതിർദിശയിൽ ഏറ്റവും അടുത്തെത്തുന്നത്. ഏകദേശം 60,000 വർഷത്തിനിടയിൽ 2003 ഓഗസ്റ്റിലാണ് ചൊവ്വയും ഭൂമിയും ഇതിനുമുമ്പ് ഏറ്റവും അടുത്തെത്തിയത്. അന്നത്തെതിനേക്കാൾ കൂടുതൽ പ്രകാശത്തിൽ ഈ മാസം 31ന് ചൊവ്വയെ കാണാനാകും.
27ന് ഇന്ത്യൻ സമയം രാത്രി 11.54ന് ഭാഗിക ചന്ദ്രഗ്രഹണം ആരംഭിക്കും. ഭൂമിയുടെ നിഴൽ ക്രമേണ ചന്ദ്രനെ മൂടുന്നതോടെ പൂർണഗ്രഹണം 28 പുലർച്ചെ ഒരു മണിക്കു തുടങ്ങും. 2.43 വരെ പൂർണ ചന്ദ്രഗ്രഹണം നീണ്ടുനിൽക്കും. ഭൂമിയുടെ നിഴലിൽനിന്ന് ചന്ദ്രൻ ക്രമേണ പുറത്ത് വരുന്നതോടെ 3.49ന് ഗ്രഹണം അവസാനിക്കും.
ഈ ഗ്രഹണത്തിൽ ചന്ദ്രൻ അതിന്റെ ഭ്രമണപഥത്തിൽ ഭൂമിയിൽനിന്ന് ഏറ്റവും അകലെ കുറഞ്ഞ വേഗത്തിലായിരിക്കും സഞ്ചരിക്കുക. ഇതാണ് നൂറ്റാണ്ടിലെ ഏറ്റവും വലിയ പൂർണ ചന്ദ്ര ഗ്രഹണമാക്കി മാറ്റുന്നത്.
ഇതിനു മുമ്പ് ഇത്തരത്തിൽ ദീർഘനേരത്തെ പൂർണ ചന്ദ്രഗ്രഹണങ്ങൾ നടന്നിട്ടുള്ളത് 2000 ജൂലൈ 16നും (ഒരു മണിക്കൂർ 46 മിനിറ്റ്) 2016 ജൂണ് 15നുമാണ് (ഒരു മണിക്കൂർ 43 മിനിറ്റ്). ഗ്രഹണം മുഴുവനായും രാജ്യത്തിന്റെ എല്ലാ ഭാഗത്തും ദൃശ്യമായിരിക്കും.
ഓസ്ട്രേലിയ, ഏഷ്യ, വടക്കൻ ഭാഗങ്ങൾ ഒഴികെയുള്ള റഷ്യ, ആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്കയുടെ കിഴക്കൻ ഭാഗങ്ങൾ, അന്റാർട്ടിക്ക എന്നിവിടങ്ങളിലും ഗ്രഹണം ദൃശ്യമാകും.
നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ ചന്ദ്രഗ്രഹണം 27-28ന്
12:44 AM Jul 14, 2018 | Deepika.com