ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളം മുന്പുണ്ടായിരുന്നതുപോലെ പ്രവർത്തനസജ്ജമാക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി സുരേഷ് പ്രഭു. കേന്ദ്ര വ്യോമയാന മന്ത്രി സുരഷ് പ്രഭുവും വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥരുമായി വി. മുരളീധരൻ എംപിയും മലബാർ ഡെവലപ്മെന്റ് ഫോറവും നടത്തിയ ചർച്ചയിലാണ് തീരുമാനം. എത്രയും വേഗം പഴയ പോലെ വലിയ വിമാനങ്ങൾ സർവീസ് പുനരാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു പ്രതിനിധിസംഘത്തിന് ഉറപ്പു നൽകി.
ഉദ്യോഗസ്ഥ തലത്തിൽ വിശദമായ ചർച്ചകൾ നടത്തിയെന്നും പഴയപടിയാക്കാനുള്ള നടപടികളെല്ലാം വേഗത്തിലാക്കുമെന്നുമാണ് വ്യോമയാന മന്ത്രി വ്യക്തമാക്കിയതെന്ന് വി. മുരളീധരൻ അറിയിച്ചു. പാർലമെന്റ് സമ്മേളനത്തിൽ ആവശ്യമായ തുടർചർച്ചകൾ വ്യോമയാന മന്ത്രിയുമായും മന്ത്രാലയവുമായും നടത്തും. വലിയ വിമാനങ്ങളായ ബോയിംഗ്് 777, എയർബസ് എ300 എന്നിവ കരിപ്പൂരിലേക്ക് തിരികെ കൊണ്ടുവരുമെന്നും വി. മുരളീധരൻ പറഞ്ഞു. മലപ്പുറം വിമാനത്താവളത്തെ തകർക്കാൻ ബിജെപി ശ്രമിക്കുന്നെന്ന പ്രചാരണം തെറ്റാണെന്ന് മലബാർ ഡെവലപ്മെന്റ് ഫോറം ഭാരവാഹികൾ പറഞ്ഞു.
കരിപ്പൂർ വിമാനത്താവളം പഴയപടിയാക്കും: കേന്ദ്രമന്ത്രി
12:44 AM Jul 14, 2018 | Deepika.com