ന്യൂഡൽഹി: ജലന്ധർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരേ പീഡനം ആരോപിച്ച് നേരത്തേതന്നെ പരാതി നൽകിയിരുന്നുവെന്ന പരാതിക്കാരിയായ കന്യാസ്ത്രീയുടെ വാദം തെറ്റാണെന്ന് അവരുൾപ്പെട്ട സന്യാ സിനി സമൂഹത്തിന്റെ മദർ ജനറാൾ സിസ്റ്റർ റെജീന കടന്തോട്ടും രൂപതാ വൈദികരും അറിയിച്ചു. ബിഷപ്പിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതവും മനഃസാക്ഷിക്കു നിരക്കാത്തതും ഗൂഢലക്ഷ്യത്തോടുകൂടിയുള്ളതുമാണെന്നും ജലന്ധർ രൂപതാ ചാൻസലർ ഫാ. ജോസ് സെബാസ്റ്റ്യൻ പറഞ്ഞു. തെറ്റായതും വൈരാഗ്യബുദ്ധിയോടെയുള്ളതുമായ ആരോപണങ്ങളെ ജലന്ധർ രൂപത ഒന്നടങ്കം വേദനയോടെ അപലപിക്കുന്നുവെന്നു രൂപതാ വൈദിക കൗണ്സിൽ അധ്യക്ഷൻ ഫാ. മൈക്കിൾ ആനിക്കുഴിക്കാട്ടിലും ദീപികയോടു പറഞ്ഞു.
പരാതിക്കാരിയായ സിസ്റ്റർ വളരെ നേരത്തേതന്നെ ബിഷപ്പിനെതിരായി പീഡനപരാതി നൽകിയെന്നത് അടിസ്ഥാനമില്ലാത്തതാണെന്ന് സന്യാസിനീ സഭയുടെ മേധാവിയായ സിസ്റ്റർ റെജീന കടന്തോട്ട് പറഞ്ഞു. പരാതി നൽകിയ സിസ്റ്ററിന്റെ സ്ഥലംമാറ്റവും പദവിയും സംബന്ധിച്ച പ്രശ്നമായിരുന്നു ഉണ്ടായിരുന്നത്. കുറവിലങ്ങാട്ട് ഒരു വർഷംകൂടി സുപ്പീരിയർ ആയി തുടരാൻ അനുവദിക്കണമെന്ന് സിസ്റ്റർ അപേക്ഷ നൽകിയിരുന്നു. അതനുസരിച്ച് ഒരു വർഷംകൂടി നീട്ടിക്കൊടുത്തു.
പിന്നീട് പൊതുസ്ഥലംമാറ്റം വന്നപ്പോൾ ഈ സിസ്റ്ററെ സുപ്പീരിയർ സ്ഥാനത്തുനിന്നു മാറ്റി. ഈ വിവരം മുൻകൂട്ടി അറിയിക്കുകയും ചെയ്തു. അപ്പോഴും, തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നു പറയുകയും നിലവിലെ സ്ഥാനത്തു തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബിഷപ്പിനെതിരേ ഇപ്പോൾ ആരോപിക്കുന്ന പരാതികളൊന്നും അതുവരെ പറഞ്ഞിരുന്നില്ല. പിന്നീട് ജൂണ് അവസാനം അയച്ച കത്തിലാണ് ഇതു സംബന്ധിച്ച കാര്യം പരാമർശിച്ചത്- മദർ ജനറാൾ വിശദീകരിച്ചു.
ജലന്ധർ ബിഷപ്പിനെക്കുറിച്ച് ഇത്തരത്തിലുള്ള പരാതികളൊന്നും ആരും തന്നെ പറഞ്ഞു കേട്ടിട്ടേയില്ല. സഭയെയും സന്യാ സിനീ സമൂഹത്തെയും ബാധിക്കുന്ന ഈ വിഷയത്തിൽ മാനസികമായി ഒരുപാട് വിഷമം ഉണ്ടെന്നും സിസ്റ്റർ റെജീന കടന്തോട്ട് പറഞ്ഞു. ഇത്തരം പരാതികൾ പതിവില്ല. മേലിൽ ഇത്തരം പരാതികൾ ഉയർന്നാൽ സഭാ നിയമങ്ങളും രാജ്യത്തെ നിയമങ്ങളും അനുസരിച്ചു കൈകാര്യം ചെയ്യാൻ ശ്രമിക്കുമെന്നും അവർ പറഞ്ഞു.
ആരോപണം ഉന്നയിച്ച സിസ്റ്റർക്കെതിരേ ലഭിച്ച വ്യക്തിപരമായ ഒരു പരാതിയിൽ അന്വേഷണം നടത്താൻ ബിഷപ് നിർദേശിച്ചിരുന്നതായി ജലന്ധർ രൂപതയിലെ വൈദികർ പറഞ്ഞു. ഇക്കാര്യത്തിൽ പിന്നീട് അച്ചടക്ക നടപടിയിലേക്കു നീളുമെന്ന സാഹചര്യം ഉണ്ടായി. ഇതു മനസിലാക്കിയ സിസ്റ്റർ ബിഷപ്പിനെതിരേ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നുവെന്ന് ഫാ. മൈക്കിൾ ആനിക്കുഴിക്കാട്ടിൽ പറഞ്ഞു. ബിഷപ്പിനെതിരേ ഇപ്പോൾ പറയുന്ന ഗുരുതരമായ ആരോപണങ്ങളൊന്നും നേരത്തെ മദർ ജനറാളിനെയോ, രൂപതാ അധികാരികളെയോ വൈദികസമിതിയെയോ അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഷപ്പിനെതിരായ ഇത്തരത്തിലുള്ള ഒരു പരാതിയും ഒൗദ്യോഗികമായി ഈ സിസ്റ്റർ ആർക്കുംതന്നെ നൽകിയിട്ടില്ലെന്ന് ജലന്ധർ രൂപതയിലെ മറ്റു വൈദികരും പറഞ്ഞു.
ബിഷപ് ഡോ. ഫ്രാങ്കോയ്ക്കെതിരായി ഉയർന്ന ആരോപണങ്ങളും അപമാനിക്കാനായി ബോധപൂർവം നടത്തിയ ശ്രമങ്ങളും അർഹിക്കുന്ന ഗൗരവത്തോടെ തള്ളിക്കളയുന്നുവെന്ന് ഫാ. ജോസും ഫാ. മൈക്കിളും പറഞ്ഞു. ഈ ആരോപണങ്ങളിൽ വേദനിച്ച വിശ്വാസികളോടും പൊതുസമൂഹത്തോടും ഒപ്പം ജലന്ധർ രൂപത പ്രാർഥനയോടെ പങ്കു ചേരുന്നു. സത്യം തെളിയിക്കുന്നതിനായുള്ള പോലീസിന്റെ അന്വേഷണത്തിനും ബിഷപ്പിന്റെ പ്രവർത്തനങ്ങൾക്കും രൂപത ഒന്നടങ്കം പിന്തുണ നൽകുന്നു എന്നും ഫാ. മൈക്കിൾ ആനിക്കുഴിക്കാട്ടിൽ പറഞ്ഞു.
പരാതിക്കാരിയായ കന്യാസ്ത്രീയുടെ വാദം തെറ്റാണെന്നു മദർ ജനറാൾ
12:44 AM Jul 14, 2018 | Deepika.com