ന്യൂഡൽഹി: ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നത് പാക്കിസ്ഥാന്റെ നേർപകർപ്പായ ഹിന്ദുരാഷ്ട്രം സൃഷ്ടിക്കാനാണെന്ന വിവാദപരാമർശം ആവർത്തിച്ച് മുൻ മന്ത്രിയും കോണ്ഗ്രസ് എംപിയുമായ ശശി തരൂർ. ബുധനാഴ്ച തിരുവനന്തപുരത്ത് തരൂർ നടത്തിയ "ഹിന്ദു പാക്കിസ്ഥാൻ' പരാമർശം വിവാദത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുന്നു എന്നു വ്യക്തമാക്കി തരൂർ ഫേസ്ബുക്ക് പോസ്റ്റിട്ടത്.
2019 തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച് അധികാരത്തിലെത്തിയാൽ ഇന്ത്യയെ ഹിന്ദു പാക്കിസ്ഥാനാക്കി മാറ്റുമെന്നായിരുന്നു തരൂരിന്റെ ആദ്യ പരാമർശം. ന്യൂനപക്ഷ വിഭാഗങ്ങളുടെ അധികാരങ്ങളെയും അവകാശങ്ങളെയും ആർഎസ്എസും ബിജെപിയും ചവിട്ടി അരയ്ക്കുമെന്നും തരൂർ മുന്നറിയിപ്പു നൽകി. തരൂരിന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച ബിജെപി, വിഷയത്തിൽ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, വാക്കുകളിൽ ജാഗ്രത പാലിക്കണമെന്നാണ് കോണ്ഗ്രസ് നേതൃത്വം ശശി തരൂരിന് നൽകിയ നിർദേശം.
ജാഗ്രത വേണമെന്നു കോണ്ഗ്രസ്
പ്രസ്താവനയിൽ ജാഗ്രത പാലിക്കണമെന്നു കോണ്ഗ്രസ് നേതൃത്വം ശശി തരൂരിനോട് നിർദേശിച്ചു. തരൂരിന്റെ പ്രസ്താവനയോട് കാര്യമായി പ്രതികരിക്കാതിരുന്ന കോണ്ഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പറഞ്ഞത് തരൂരിന്റേത് വ്യക്തിപരമായ പരാമർശം ആണെന്നാണ്. എന്നാൽ, ബിജെപിയും ആർഎസ്എസും ഇന്ത്യയെ തള്ളിവിടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആശയത്തെ രാജ്യം എതിർക്കുകതന്നെ ചെയ്യുമെന്നും അവർ പറഞ്ഞു.
ജനാധിപത്യ വിരുദ്ധമെന്നു ബിജെപി
വിഷയത്തിൽ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെ മറുപടി പറയണമെന്നാണ് ബിജെപി വക്താവ് സന്പിത് പാത്ര പറഞ്ഞത്. ശശി തരൂർ തന്റെ പ്രസ്താവനയിലൂടെ രാജ്യത്തെയൊട്ടാകെ അപമാനിച്ചിരിക്കുകയാണ്. കോണ്ഗ്രസ് നേതാക്കളെല്ലാംതന്നെ ലോകത്തിനു മുൻപിൽ ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണു ശ്രമിക്കുന്നത്. തരൂരിന്റെ പ്രസ്താവനയോളം മോശമായ മറ്റൊന്നില്ല. "ഹിന്ദു പാക്കിസ്ഥാൻ' എന്ന പ്രയോഗത്തിലൂടെ കോണ്ഗ്രസ് പാർട്ടി രാജ്യത്തിന്റെ ജനാധിപത്യത്തെയും ഹിന്ദുക്കളെയും ആക്രമിച്ചിരിക്കുകയാണ്. ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമുള്ള കോണ്ഗ്രസ് വിരോധം എല്ലാ അതിർത്തികളും ലംഘിച്ചു. ഏറ്റവും ചുരുങ്ങിയത് കോണ്ഗ്രസിന്റെ കഴിഞ്ഞ ഏഴു തലമുറകളെങ്കിലും എന്തുകൊണ്ട് രാജ്യത്തെ ഹിന്ദുക്കളോട് ഇത്ര വിവേചനം കാണിക്കുന്നു എന്നതിന് മറുപടി പറയണം.
കോണ്ഗ്രസ് രാജ്യത്തിനും ജനാധിപത്യത്തിനും എതിരേ തിരിഞ്ഞിരിക്കുന്നു. കോണ്ഗ്രസ് പത്രസമ്മേളനം വിളിച്ച് രാജ്യത്തെ ഹിന്ദുക്കളെ അപമാനിച്ചതിന് മാപ്പു പറയണമെന്നും സന്പിത് പാത്ര ആവശ്യപ്പെട്ടു. സുശീൽ കുമാർ ഷിൻഡേ, പി. ചിദംബരം, ഗുലാം നബി ആസാദ് തുടങ്ങിയവരൊക്കെ രാജ്യവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ പ്രസ്താവന നടത്തിയപ്പോഴും അതൊക്കെ വ്യക്തിപരമായ പരാമർശങ്ങൾ എന്നു പറഞ്ഞ് കോണ്ഗ്രസ് കൈകഴുകുകയായിരുന്നു എന്നും സന്പിത് പാത്ര ആരോപിച്ചു.
ഇനിയും ആവർത്തിക്കും: തരൂർ
""ഇതു ഞാൻ മുന്പും പറഞ്ഞിട്ടുണ്ട്. ഇനിയും ആവർത്തിക്കും. തുല്യ അവകാശങ്ങൾ നിഷേധിച്ചുകൊണ്ട് മതാധിഷ്ഠിത ഭരണത്തിലൂടെ ന്യൂനപക്ഷങ്ങളെ താഴ്ത്തിക്കെട്ടുന്ന രാജ്യമാണ് പാക്കിസ്ഥാൻ. രാജ്യത്തെ രണ്ടായി മുറിച്ച ഇന്ത്യ-പാക് വിഭജനത്തോട് ഇന്ത്യ ഇനിയും പൊരുത്തപ്പെട്ടിട്ടില്ല. എന്നാൽ, ബിജെപിയും ആർഎസ്എസും മുന്നോട്ടു വയ്ക്കുന്ന ഹിന്ദുരാഷ്ട്രം എന്ന ആശയം പാക്കിസ്ഥാന്റെ തനിപ്പകർപ്പാണ്. അതുവഴി ഇന്ത്യ ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന ഒരിടമായി മാറും. അതൊരു ഹിന്ദു പാക്കിസ്ഥാൻ ആയിരിക്കും. അതിനുവേണ്ടിയായിരുന്നില്ല നമ്മുടെ സ്വാതന്ത്ര്യസമര സേനാനികൾ പൊരുതിയത്. ഭരണഘടനയിൽ വിഭാവനം ചെയ്ത ഇന്ത്യയും അതല്ല.
എന്നെപ്പോലെ എല്ലാവരെയും ഉൾക്കൊള്ളുന്ന സംസ്കാരത്തിൽ വളർന്നു വന്ന അഭിമാനികളായ നിരവധി ഹിന്ദുക്കൾ അയൽ രാജ്യമായ പാക്കിസ്ഥാനിലെപ്പോലെ നിർബന്ധിതവും അസഹിഷ്ണുത നിറഞ്ഞതും ഭയചകിതവുമായ അന്തരീക്ഷത്തിൽ കഴിയാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യയെ സംരക്ഷിക്കാനാണ് നമ്മൾ ആഗ്രഹിക്കുന്നത്. നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ പാക്കിസ്ഥാന്റെ ഹിന്ദുപതിപ്പാക്കി മാറ്റാൻ നമ്മൾ ആഗ്രഹിക്കുന്നില്ല’’.
വാക്കിലുറച്ച് തരൂർ
01:54 AM Jul 13, 2018 | Deepika.com