കോൽക്കത്ത: മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയെ അപകീർത്തിപ്പെടുത്താൻ ബിജെപി ശ്രമിക്കുകയാണെന്നു പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. റാഞ്ചിയിലെ ‘നിർമൽ ഹൃദയ്’ അഭയകേന്ദ്രത്തിൽനിന്നു പിഞ്ചുകുട്ടിയെ പണത്തിനു വിറ്റുവെന്ന കുറ്റംചുമത്തി കന്യാസ്ത്രീയെയും ജീവനക്കാരിയെയും കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത സംഭവത്തോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഏതെങ്കിലും വ്യക്തി എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ കാണിച്ചാൽ അവർക്കെതിരേ നടപടി സ്വീകരിക്കണം. അതിന്റെ പേരിൽ മിഷനറീസ് ഓഫ് ചാരിറ്റി എന്ന പ്രസ്ഥാനം മോശമാണെന്ന് ബിജെപിക്കു പറയാൻ കഴിയില്ല- മമത പറഞ്ഞു. മിഷനറീസ് ഓഫ് ചാരിറ്റിയെ അപകീർത്തിപ്പെടുത്താനും കേന്ദ്രം ശ്രമിക്കുകയാണെന്ന് മമത ആരോപിച്ചു.
അതേസമയം, റാഞ്ചി സംഭവത്തേക്കുറിച്ച് അന്വേഷിക്കാൻ ജാർഖണ്ഡിലെ ശിശുക്ഷേമ സമിതിക്കു മുഖ്യമന്ത്രി രഘുവർ ദാസ് നിർദേശം നൽകി. കഴിഞ്ഞ ദിവസവും അഭയകേന്ദ്രത്തിൽനിന്ന് ഒരു കുട്ടിയെക്കൂടി പോലീസ് സംരക്ഷണയിലേക്കു മാറ്റിയിരുന്നു. ഇതോടെ കേന്ദ്രത്തിൽനിന്നുള്ള മൂന്നു കുട്ടികൾ പോലീസിന്റെ സംരക്ഷണയിലായി. കുട്ടിയെ പണം വാങ്ങി വിറ്റഴിച്ചുവെന്ന ആരോപണത്തിൽ ഏതാനും പേരെ പോലീസ് ചോദ്യംചെയ്തു വരികയുമാണ്.
മിഷനറീസ് ഓഫ് ചാരിറ്റിയെ അപമാനിക്കാൻ ബിജെപി ശ്രമിക്കുന്നു: മമത ബാനർജി
01:54 AM Jul 13, 2018 | Deepika.com