ന്യൂഡൽഹി: ഇന്റർനെറ്റ് ആരുടെയും കൈവശാവകാശമല്ലെന്ന് വ്യക്തമാക്കുന്ന ഇന്റർനെറ്റ് നിഷ്പക്ഷത (നെറ്റ് ന്യൂട്രാലിറ്റി) ഉറപ്പു വരുത്താൻ ഇന്ത്യ ഏർപ്പെടുത്താനിരിക്കുന്നത് ലോകത്തെ തന്നെ ഏറ്റവും ശക്തമായ ചട്ടങ്ങൾ. ഇന്റർനെറ്റ് നിഷ്പക്ഷത സംബന്ധിച്ചു ടെലികോം റെഗുലേറ്ററി അഥോറിറ്റിയുടെ (ട്രായ്) ശിപാർശകൾക്ക് ബുധനാഴ്ച ടെലികോം കമ്മീഷൻ അംഗീകാരം നൽകി.
കേന്ദ്ര മന്ത്രിസഭ കൂടി അംഗീകരിച്ചാൽ ഇൻർനെറ്റ് അവകാശം ഉറപ്പു വരുത്തുന്ന രാജ്യങ്ങളിൽ ഇന്ത്യ ഒന്നാമത്തേതുമാണ് ബിബിസി പോലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഇന്റർനെറ്റ് ആക്ടിവിസ്റ്റുകളുടെ ദീർഘകാലത്തെ കാന്പയിന്റെയും പ്രതിഷേധങ്ങളുടെയും ഫലമായാണ് അമേരിക്കയിൽ നടപ്പാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ഇന്റർനെറ്റ് നിയന്ത്രണം ഒഴിവായത്. നവമാധ്യമചരിത്രത്തിലെ ഏറ്റവും വലിയ സ്വാതന്ത്ര്യ സമരം എന്നാണ് ഇന്ത്യയിൽ നെറ്റ് ന്യൂട്രാലിറ്റിക്കുവേണ്ടി നടന്ന കാന്പയിനുകളെ മറ്റു ലോക രാജ്യങ്ങൾ പോലും വിശേഷിപ്പിച്ചത്.
ഇന്റർനെറ്റ് ആരുടെയും ഉടമസ്ഥതയിലുള്ളതല്ല. എല്ലാവർക്കും പ്രാപ്യമാക്കണം. സേവന ദാതാക്കൾക്ക് ഒരു കാവൽക്കാരന്റെ റോൾ മാത്രമേ ഉള്ളൂ. അവർക്ക് ഒരു തരത്തിലും ഉപയോക്താവിന്റെ ഇന്റർനെറ്റ് അവകാശങ്ങൾക്കുമേൽ കൈ കടത്താൻ അധികാരമില്ലെന്നും ട്രായ് ചെയർമാൻ ആർ.എസ്.ശർമ പറഞ്ഞു.
ചട്ടങ്ങൾ നിലവിൽ വരുന്നതോടെ ഇന്റർനെറ്റ് വേഗം ഭാഗികമായി നിയന്ത്രിക്കാൻ കഴിയില്ല. എല്ലാ ഉള്ളടക്കങ്ങളോടും സേവന ദാതാക്കൾ തുല്യത പാലിക്കുകയും വേണം. പ്രത്യേക ഉള്ളടക്കങ്ങൾ തടയുക, തരംതാഴ്ത്തുക, പ്രത്യേക സേവനങ്ങൾക്ക് വേഗം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക തുടങ്ങിയവയ്ക്കെതിരായ ചട്ടങ്ങൾക്കാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്. വ്യവസ്ഥകൾ തെറ്റിക്കുന്ന സേവന ദാതാക്കളുടെ ലൈസൻസ് നഷ്ടപ്പെടാനും സാധ്യതയുണ്ട്.
ഇതോടൊപ്പം തന്നെ പുതിയ ടെലികോം നയത്തിനും തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. നാഷണൽ ഡിജിറ്റൽ പോളിസി 2018ന് ക്യാബിനറ്റ് അംഗീകാരം ലഭിക്കുന്നതോടെ 2022 വർഷം ആകുന്പോഴേക്കും രാജ്യത്ത് 10000 കോടി അമേരിക്കൻ ഡോളറിന്റെ നിക്ഷേപവും അതിനൊപ്പം പുതിയ തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കുക എന്നതുമാണ് ലക്ഷ്യം. ടെലികോം കമ്മീഷൻ ബുധനാഴ്ച അംഗീകാരം നൽകിയ നെറ്റ് ന്യൂട്രാലിറ്റി ഉൾപ്പെടുന്ന ടെലികോം പോളിസി രണ്ടാഴ്ചയ്ക്കുള്ളിൽ കാബിനറ്റിനു മുന്നിലെത്തും. അംഗീകാരം ലഭിച്ചാൽ ഉടൻ നെറ്റ്ന്യൂട്രാലിറ്റി ഉറപ്പു വരുത്തുന്നതിനായി വകുപ്പുതല സമിതി രൂപീകരിക്കും.
തുടക്കം 2015 ഏപ്രിലിൽ
• 2015 ഏപ്രിലിൽ ആണ് നെറ്റ് ന്യൂട്രാലിറ്റി എന്ന അവകാശത്തിനായി ഇന്ത്യയിൽ ശബ്ദമുയർന്നത്. ഫ്രീ ബേസിക്സ് പ്രോഗ്രാമുമായി ഫേസ് ബുക്ക് രംഗത്തിറങ്ങിയതിന് പിന്നാലെയായിരുന്നു ഇത്. അതോടൊപ്പം തന്നെ എയർടെലും എയർടെൽ സീറോ എന്ന പ്ലാനുമായി രംഗത്തെത്തി. ഇവ രണ്ടും ഇന്റർനെറ്റ് സമത്വം ലംഘിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ഉയർന്നത്.
• 2015 ജൂലൈയിൽ ടെലി കമ്യൂണിക്കേഷൻ വകുപ്പ് ഉപയോക്താക്കളുടെ ഇന്റർനെറ്റ് അവകാശം സംരക്ഷിക്കപ്പെടണം എന്നു ചൂണ്ടിക്കാട്ടി റിപ്പോർട്ട് പുറത്തിറക്കി. നെറ്റ് ന്യൂട്രാലിറ്റി നിയമാനുസൃതമായി സംരക്ഷിക്കപ്പെടേണ്ടതാണെന്നായിരുന്നു ഈ റിപ്പോർട്ടിന്റെ കാതൽ.
• 2016 ഫെബ്രുവരിയിൽ ഡാറ്റാ സർവീസിന് വ്യത്യസ്ഥ താരിഫുകൾ ഏർപ്പെടുത്തുന്നതു വിലക്കി ട്രായ് രംഗത്തെത്തി. ഇതായിരുന്നു നെറ്റ് ന്യൂട്രാലിറ്റി സമരത്തിൽ ഇന്ത്യയിലെ ആദ്യവിജയം. ഇതോടൊപ്പമാണ് ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്സും എയർ ടെലിന്റെ സീറോ എയർടെലും നിർത്തലാക്കിയത്.
• 2017 ജനുവരിയിൽ നെറ്റ് ന്യൂട്രാലിറ്റി വിഷയത്തിൽ ട്രായ് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ക്ഷണിച്ചു.
• 2017 നവംബറിൽ ട്രായ് നെറ്റ് ന്യൂട്രാലിറ്റി ചട്ടങ്ങളിന്മേലുള്ള ശിപാർശകൾ ടെലികോം കമ്മീഷന് നൽകി. ഇന്റർനെറ്റ് സേവനങ്ങളിൽ വിവേചനം പാടില്ലെന്നതായിരുന്നു ഇതിന്റെ കാതൽ.
• 2018 ജൂലൈ 11ന് ട്രായ് ശിപാർശകൾ ടെലികോം കമ്മീഷൻ അംഗീകരിച്ചു.
സെബി മാത്യു
നെറ്റ് ന്യൂട്രാലിറ്റി: വിജയിച്ചതു നവമാധ്യമ സ്വാതന്ത്ര്യസമരം
01:47 AM Jul 13, 2018 | Deepika.com