ന്യൂഡൽഹി: ഡൽഹിയിലെ മാലിന്യമല നീക്കം ചെയ്യാൻ നടപടിയെടുക്കാത്ത ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. അധികാരം തനിക്കാണെന്നും താനാണ് സൂപ്പർപവറെന്നും പറയുന്ന ലഫ്. ഗവർണർ, മാലിന്യം നീക്കുന്ന കാര്യത്തിൽ ചെറുവിരൽ അനക്കാൻ മെനക്കെടുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. മുനിസിപ്പൽ കോർപ്പറേഷനുകൾ തന്റെ അധികാരത്തിനു കീഴിലാണെന്നു പറയുന്ന ലഫ്. ഗവർണറും ഓഫീസും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ പഴി ചാരാൻ നോക്കേണ്ടെന്നും തുറന്നടിച്ചു.
ഡൽഹിയിലെ അധികാരത്തർക്കം സംബന്ധിച്ച് സുപ്രീംകോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് മറ്റൊരു വിഷയത്തിൽ ലഫ്. ഗവർണർക്കെതിരേ ആഞ്ഞടിച്ചത്. ഡൽഹിയിലെ ഗാസിപൂർ, ഓഖ്ലാ, ഭൽസ്വ എന്നിവിടങ്ങളിൽ മാലിന്യം കൊണ്ടിട്ട് കുന്നായി മാറിയതു നീക്കം ചെയ്യണമെന്നുമുള്ള നിർദേശം പാലിക്കാത്തതിനെതിരേയുള്ള കേസാണ് ജസ്റ്റീസുമാരായ മദൻ ബി. ലോകുർ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്. നിർദേശങ്ങൾ നൽകിയിട്ടും പാലിക്കാത്തത് മുനിസിപ്പൽ കോർപ്പറേഷനുകളാണെന്നും അവർക്കാണ് ഉത്തരവാദിത്വമെന്നും ലഫ്. ഗവർണർക്കു വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് നിലപാട് അറിയിച്ചത് കോടതിയെ ചൊടിപ്പിച്ചു.
ലഫ്. ഗവർണറുടെ നിലപാട് മുട്ടാപ്പോക്കും ഒഴിവുകഴിവുമാണെന്നു സുപ്രീംകോടതി കുറ്റപ്പെടുത്തി.
ഡൽഹിയിലെ മാലിന്യമല : ലഫ്. ഗവർണർക്ക് സുപ്രീംകോടതി വിമർശനം
01:47 AM Jul 13, 2018 | Deepika.com