ന്യൂഡൽഹി: സ്വവർഗാനുരാഗികളോടുള്ള ഇന്ത്യൻ സമൂഹത്തിന്റെ തീക്ഷ്ണമായ വിവേചനം ഇല്ലാതാക്കാൻ സ്വവർഗരതി ക്രിമിനൽ കുറ്റമാക്കുന്ന നിയമം ഇല്ലാതാക്കുന്നതിലൂടെ സാധ്യമായേക്കുമെന്നു സുപ്രീം കോടതി. സ്വവർഗാനുരാഗികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നു മാറ്റി നിർത്തുന്ന രീതിയാണ് വർഷങ്ങളായി ഇന്ത്യയിലുള്ളത്.
കടുത്ത മാനസിക പിരിമുറുക്കത്തിന്റെ ഫലമായി ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് മാനസിക വിഷമവും ആരോഗ്യ പ്രശ്നങ്ങളും കൂടുതലാണെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു.
സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമായി കാണുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കിയാൽ പൊതുസമൂഹത്തിന്റെ മനോഭാവത്തിൽ വിപ്ലവകരമായ മാറ്റംവരുമെന്ന് ഹർജിക്കാർക്കു വേണ്ടി മുതിർന്ന അഭിഭാഷകനായ ശ്യാം ദിവാൻ നടത്തിയ വാദം അംഗീകരിച്ചാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ഐപിസി 377-ാം വകുപ്പിൽ ക്രിമിനൽ കുറ്റമാക്കുന്ന വ്യവസ്ഥ ഉള്ളിടത്തോളം കാലം ജനസംഖ്യയുടെ ആറ് മുതൽ എട്ട് ശതമാനം വരെയുള്ള ഈ വിഭാഗത്തിനു തങ്ങളുടെ അവകാശങ്ങൾ വിനിയോഗിക്കാനാകില്ലെന്ന് അഭിഭാഷക മേനക ഗുരുസ്വാമിയും വാദിച്ചു.
ഇതു പരിഗണിച്ച കോടതി, സ്ത്രീകൾക്കും പുരുഷന്മാർക്കും ലഭിക്കുന്ന അവകാശങ്ങൾ സ്വവർഗാനുരാഗികൾക്ക് ലഭിക്കാതിരിക്കാൻ മറ്റു നിയമങ്ങളോചട്ടങ്ങളോ, മാർഗനിർദേശങ്ങളോ നിലവിലുണ്ടോയെന്ന് കോടതി ചോദിച്ചു.
ഇതിനു മറ്റ് നിയമപരമായ തടസങ്ങളൊന്നുമില്ലെന്ന് അഭിഭാഷക മറുപടി നൽകി. സ്വവർഗാനുരാഗം നിയമവിധേയമാക്കാനുള്ള ഹർജിയിൽ കോടതിക്ക് തീരുമാനമെടുക്കാമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത ഇന്നലെയും ആവർത്തിച്ചു. എന്നാൽ, അതിന്റെ പേരിൽ മൃഗങ്ങളുമായുള്ള ലൈംഗിക വേഴ്ച, സ്വവർഗ പങ്കാളികൾ തമ്മിലുള്ള വിവാഹം, വേർപിരിയൽ, ദത്തെടുക്കൽ എന്നിവ അനുവദിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിൽ അടുത്തയാഴ്ച വാദം തുടരും.
സ്വവർഗരതി ക്രിമിനൽ കുറ്റമല്ലാതാക്കുന്നതിലൂടെ വിവേചനം ഇല്ലാതാകും: സുപ്രീംകോടതി
01:47 AM Jul 13, 2018 | Deepika.com