പാട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ദേശീയ ജനാധിപത്യസഖ്യത്തിൽ ഉറപ്പിച്ചുനിർത്താൻ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ നയതന്ത്രനീക്കങ്ങൾ.
പട്നയിലെത്തിയ ബിജെപി അധ്യക്ഷനും മുതിർന്ന നേതാക്കളും മുഖ്യമന്ത്രി നിതീഷിനെ പ്രഭാതഭക്ഷണത്തിനായി ഒപ്പം കൂട്ടി. സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള മുറുമുറുപ്പു തുടരുന്പോഴും മാധ്യമപ്രവർത്തകർക്കായി ചിരിച്ചുകൊണ്ടാണ് ഇരുനേതാക്കളും ഫോട്ടോയ്ക്കു പോസ് ചെയ്തത്. മുഖ്യമന്ത്രിയുടെ വസതിയിൽ വീണ്ടുമൊരു ചർച്ചയ്ക്കുള്ള തീരുമാനവുമായാണ് നേതാക്കൾ പിരിഞ്ഞത്. മറ്റ് നിരവധി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നുവെങ്കിലും നിതീഷ് കുമാറുമായുള്ള സൗഹൃദം മെച്ചപ്പെടുത്തുന്നതിനു മുന്തിയ പരിഗണനയാണു അമിത് ഷാ നൽകിയത്.
ബിജെപിക്കു ബദലായി കേന്ദ്രത്തിൽ രൂപംകൊണ്ട മഹാസഖ്യത്തിൽനിന്നു നിതീഷ് പിൻമാറിയശേഷം ആദ്യമായാണു ഇരുവരും നേരിൽക്കാണുന്നത്. പട്നയിലെ സർക്കാർ ഗസ്റ്റ്ഹൗസിൽ മുതിർന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ആശയവിനിമയം. ഇന്നലെ രാവിലെ പട്ന വിമാനത്താവളത്തിൽനിന്ന് അമിഷ് ഷാ ഗസ്റ്റ്ഹൗസിലെത്തി. തൊട്ടുപിന്നാലെ മുഖ്യമന്ത്രിയും സ്ഥലത്തെത്തുകയായിരുന്നു.
ബിഹാറിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഭൂപേന്ദ്രയാദവിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ സ്വീകരിച്ച് അമിത് ഷായുടെ മുറിയിലെത്തിച്ചു. ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി, ബിജെപി സംസ്ഥാന അധ്യക്ഷൻ നിത്യാനന്ദ് റായി എന്നിവരും ഒപ്പമുണ്ടായിരുന്നു.
യോഗം പൂർത്തിയായശേഷം ഷായ്ക്കൊപ്പം കേന്ദ്രമന്ത്രിമാരായ രവി ശങ്കർ പ്രസാദ്, രാധാ മോഹൻ സിംഗ്, രാം കൃപാൽ യാദവ് എന്നിവർ മുഖ്യമന്ത്രിയെ യാത്രയയച്ചു.പട്നയിൽ മുഖ്യമന്ത്രിയുടെ വസതിയിൽ അത്താഴചർച്ചയ്ക്കു കാണാമെന്ന ധാരണയിലാണ് ഇരുനേതാക്കളും പിരിഞ്ഞത്. 2010 ൽ ഇത്തരമൊരു അത്താഴചർച്ച തീരുമാനിച്ചശേഷം റദ്ദാക്കിയിരുന്നു. തുടർന്ന് മൂന്നുവർഷത്തിനുള്ളിൽ നിതീഷ് എൻഡിഎ വിടുകയും ചെയ്തു. പതിനേഴ് വർഷത്തെ കൂട്ടുകെട്ടാണ് അതുവഴി അവസാനിച്ചത്.
നിതീഷിനെ എന്ഡിഎയിൽ നിർത്താൻ അമിത് ഷാ പട്നയിൽ
12:11 AM Jul 13, 2018 | Deepika.com