ഹട്ടി: വിവാഹവേദിയിൽ പടക്കംപൊട്ടിച്ചതിനെ എതിർത്ത യുവാവിനെ സംഘംചേർന്നു തല്ലിക്കൊന്നു. ആസാമിലെ നൽബാരിയിൽ ഗൊറാത്ഹൽ ഗ്രാമത്തിലുണ്ടായ അക്രമത്തിൽ മുപ്പത്തിയഞ്ചുകാരനായ ജതിൻ ദാസിനാണു ജീവൻ നഷ്ടമായത്. വരൻ എത്തുന്നതിന്റെ ആഹ്ലാദം പങ്കിടാൻ വധുവിന്റെ വീട്ടുകാരാണ് പടക്കം പൊട്ടിച്ചത്. ഇതിലൊന്ന് ജതിൻ ദാസിന്റെ ദേഹത്തുകൊണ്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെ രോഷാകുലരായ ഒരുസംഘം യുവാവിനെ ആക്രമിക്കുകയായിരുന്നു. ജതിൻദാസ് സംഭവസ്ഥലത്തുവച്ചുതന്നെ മരണമടഞ്ഞു.
സ്ഥലത്തെത്തിയ പോലീസ് വധുവിനെയും മാതാപിതാക്കളെയും സ്റ്റേഷനിലേക്കു കൊണ്ടുപോയി. യുവാവിന്റെ മരണത്തെത്തുടർന്നു വിവാഹച്ചടങ്ങുകളും മുടങ്ങി.
മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ജതിൻ ദാസിന്റെ അന്ത്യകർമങ്ങൾ വധുവിന്റെ വീട്ടിൽ നടത്തണമെന്നാണു പ്രതിഷേധക്കാരുടെ ആവശ്യം.
മേഖലയിൽ സിആർപിഎഫിനെ നിയോഗിച്ചിട്ടുണ്ടെന്ന് ആസാം ഡിജിപി കുലാദ്ഹർ സൈകിയ പറഞ്ഞു. ദൗർഭാഗ്യകരമായ സംഭവമാണുണ്ടായത്. ക്രമസമാധാന നില തൃപ്തികരമാണെങ്കിലും ജാഗ്രത തുടരുകയാണ്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഡിജിപി വ്യക്തമാക്കി.
ഒരു മാസത്തിനിടെ മൂന്നുപേരാണ് ആസാമിൽ സമാനമായ രീതിയിൽ കൊല്ലപ്പെടുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന സംശയത്തിൽ കഴിഞ്ഞ എട്ടിന് രണ്ടുപേരെ ആസാമിൽ ജനക്കൂട്ടം വകവരുത്തിയിരുന്നു. മുംബൈ സ്വദേശിയായ സൗണ്ട് എൻജിനീയറും സുഹൃത്തുമാണു കൊല്ലപ്പെട്ടത്.
വിനോദസഞ്ചാരകേന്ദ്രമായ കാർബി ആംഗ്ലോംഗിൽ നിന്ന് പ്രകൃതിയുടെ ശബ്ദങ്ങൾ പകർത്തിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇരുവരും. ഇതിനിടെയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനെക്കുറിച്ചു സോഷ്യൽമീഡിയയിൽ വ്യാജസന്ദേശങ്ങൾ പ്രചരിച്ചത്.
കുറ്റവാളികളെന്നു സംശയിച്ച് ഇരുവരെയും ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്തു.
ആസാമിൽ യുവാവിനെ തല്ലിക്കൊന്നു
12:59 AM Jul 12, 2018 | Deepika.com