ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പിന്റെ ഇനിയും തുടങ്ങാത്ത ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നൽകി വെട്ടിലായതിനു പിന്നാലെ വിശദീകരണവുമായി കേന്ദ്ര സർക്കാർ. നിബന്ധനകൾക്കു വിധേയമായാണ് റിലയൻസിന്റെ സ്ഥാപനത്തിന് അംഗീകാരം നൽകിയതെന്നു കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു. യുജിസി നിയമപ്രകാരം ഇതു ചട്ടവിരുദ്ധമല്ലെന്നും മന്ത്രാലയം അവകാശപ്പെട്ടു. കോൺഗ്രസും മറ്റുകക്ഷി കളും നടപടിയെ വിമർശിച്ചു. സോഷ്യൽ മീഡിയയിൽ സർക്കാരിനെതിരേ വ്യാപക പരിഹാസമാണ് ഉയർന്നത്.
ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് നൽകിയിരിക്കുന്നത് ശ്രേഷ്ഠ പദവിക്കുള്ള ശിപാർശയാണെന്നും മൂന്നു വർഷത്തിനുള്ളിൽ പ്രവർത്തനം തുടങ്ങിയാൽ മാത്രമേ പദവി ലഭിക്കുകയുള്ളൂ എന്നുമാണ് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ആർ. സുബ്രഹ്മണ്യത്തിന്റെ ന്യായീകരണം.
പൊതുമേഖലാ സ്ഥാപനങ്ങൾക്കും നിലവിലുള്ള സ്വകാര്യ സ്ഥാപനങ്ങൾക്കും ആരംഭിക്കാനിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കും ശ്രേഷ്ഠ പദവിക്ക് അപേക്ഷിക്കാവുന്നതാണെന്നും തുടങ്ങാനിരിക്കുന്ന സ്ഥാപനങ്ങളുടെ വിഭാഗത്തിൽ നിന്നാണ് ജിയോ ഇൻസ്റ്റിറ്റ്യൂട്ടിനെ തെരഞ്ഞെടുത്തതെന്നും മന്ത്രാലയം വാദിക്കുന്നു.
2016 സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയോയുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു പ്രധാനമന്ത്രി യുടെ ദൃശ്യം സ്വകാര്യ സംരംഭകരുടെ പരസ്യത്തിനുപയോഗിച്ചത്. നോട്ടുനിരോധനത്തിന് തൊട്ടു പിന്നാലെ മോദി പേടിഎമ്മിന്റെ പരസ്യ ത്തിൽ വന്നതും വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
ജവഹർലാൽ നെഹ്റു സർവകലാശാലയുടെയും രാജ്യത്തെ കേന്ദ്ര സർവകലാശാലകളുടെയും അപേക്ഷകൾ തള്ളിയാണ് ആറു സ്ഥാപനങ്ങൾക്കു കേന്ദ്രം ശ്രേഷ്ഠ പദവി നൽകിയത്. ഐഐടി ഡൽഹി, ഐഐടി ബോംബെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബംഗളൂരു, ബിട്സ് (ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ്) പിലാനി, മണിപ്പാൽ അക്കാഡമി ഓഫ് ഹയർ എജ്യുക്കേഷൻ, റിലയൻസ് ഫൗണ്ടേ ഷന്റെ ജിയോ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയ്ക്കാണ് ശ്രേഷ്ഠ പദവി നൽകിയത്.
മുൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ എൻ. ഗോപാല സ്വാമി അധ്യക്ഷനായ ഒരു എംപവേഡ് എക്സ്പെർട്ട് കമ്മിറ്റിയാണ് സ്ഥാപനങ്ങളെ തെരഞ്ഞെടുത്തത്. ആർഎസ്എസ് നിയന്ത്രിക്കുന്ന വിവേകാനന്ദ എഡ്യുക്കേഷണൽ സൊസൈറ്റിയുടെ തലപ്പത്തും ഇദ്ദേഹം തന്നെയാണ്.
ശ്രേഷ്ഠ പദവി ലഭിച്ച പൊതുമേഖലാ സ്ഥാപനങ്ങൾ ഓരോന്നിനും മാനവ വിഭവശേഷി മന്ത്രാലയത്തിൽനിന്ന് അഞ്ചുവർഷംകൊണ്ട് 1000 കോടി രൂപ ഗ്രാന്റ് ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങൾക്കു സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കുന്നില്ല. എന്നാൽ, അക്കാഡമിക് വിഷയങ്ങളിൽ പൂർണ സ്വയംഭരണാധികാരം ലഭിക്കും. രാജ്യത്തെ 20 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ശ്രേഷ്ഠ പദവി നൽകാനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ, ലോക റാങ്കിംഗിൽ വരില്ലെന്നു ചൂണ്ടിക്കാട്ടി ഇത് ആറെണ്ണമായി ചുരുക്കി.
ട്വിറ്ററിൽ തട്ടി മുട്ടുകുത്തി
അംബാനിയുടെ ഇനിയും തുടങ്ങിയിട്ടില്ലാത്ത ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നൽകിയതിൽ ബിജെപി സർക്കാരിനും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനും നേർക്ക് വ്യാപക വിമർശനമാണ് ട്വിറ്ററിൽ ഉയർന്നത്.
വിദ്യാർഥികളില്ല, കോഴ്സുകളില്ല, അധ്യാപകരില്ല, ക്ലാസ് മുറികളില്ല, ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ഒരു ബ്രാൻഡ് നെയിം മാത്രമുണ്ട്. ഇതുവരെ തുറന്നിട്ടില്ലാത്തെ അംബാനിയുടെ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി ലഭിച്ചു. ഇതൊരു വലിയ സൂപ്പർ ഹിറ്റായിരിക്കുമെന്നാണ് മോദിജി കരുതുന്നത്.
ആധാറുമായി ബന്ധപ്പെടുത്തി എളുപ്പത്തിൽ അഡ്മിഷൻ നേടാം. പരീക്ഷകളില്ലാതെ ക്ലാസ് കയറ്റം ലഭിക്കും. ഇതിനെല്ലാം പുറമേ ഡിഗ്രി പാസാകാത്ത കാബിനറ്റ് മന്ത്രിമാർക്കു സർട്ടിഫിക്കറ്റും ലഭിക്കും എന്നായിരുന്നു ട്വിറ്ററിലെ ഹിറ്റായ ഒരു വിമർശനം.
സെബി മാത്യു
റിലയൻസിന്റെ കടലാസ് സ്ഥാപനത്തിനു ശ്രേഷ്ഠ പദവി
01:15 AM Jul 11, 2018 | Deepika.com