ന്യൂഡൽഹി: ഐഐടി, എൻഐടി, ഐഐഐടി എന്നിവയിലേക്കുള്ള പ്രവേശന നടപടികൾ നിർത്തിവച്ചു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവുപ്രകാരമാണ് സീറ്റ് അലോട്ട്മെന്റ് നിർത്തിവച്ചത്. രണ്ട് റൗണ്ട് അലോട്ട്മെന്റ് പൂർത്തിയായശേഷമാണ് കോടതി ഉത്തരവുണ്ടായത്. ആറിന് നടത്തേണ്ടിയിരുന്ന മൂന്നാം റൗണ്ട് അലോട്ട്മെന്റ് ഇതുവരെ നടത്തിയിട്ടില്ല. സീറ്റ് അലോട്ട്മെന്റ്, സർട്ടിഫിക്കറ്റുകളുടെ പരിശോധന, സീറ്റ് സ്വീകരിക്കൽ തുടങ്ങിയവയെല്ലാം നിർത്തിവച്ചിരിക്കുകയാണെന്ന് ജോയിന്റ് സീറ്റ് അലോക്കേഷൻ അഥോറിറ്റി വെബ്സൈറ്റിൽ അറിയിച്ചിട്ടുണ്ട്.
മേയ് 20ന് നടത്തിയ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ മുൻകൂട്ടി നൽകിയ മാർഗനിർദേശങ്ങൾക്കനുസരിച്ച് ഉത്തരം എഴുതിയവരിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് തയാറാക്കാൻ കാൺപൂർ ഐഐടിയോട് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. പരീക്ഷയ്ക്കു ശേഷം മാർഗനിർദേശങ്ങളിൽ നൽകിയ വിശദീകരണമനുസരിച്ച് ലിസ്റ്റ് തയാറാക്കിയതിനെതിരേ ചെന്നൈ സ്വദേശിനിയാണ് കോടതിയെ സമീപിച്ചത്.
കാൺപൂർ ഐഐടി മാർഗനിർദേശങ്ങളിൽ നൽകിയ വിശദീകരണം റദ്ദാക്കണമെന്നാണ് ആവശ്യം. ഇതനുസരിച്ച് റാങ്ക് ലിസ്റ്റ് പുതുക്കിയാൽ നിലവിൽ ഉൾപ്പെട്ടിരിക്കുന്നവരുടെ എണ്ണത്തിൽ മാറ്റമുണ്ടാകില്ലെന്നും റാങ്കുകൾ മാത്രം മാറാനുള്ള സാധ്യതയേ ഉള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി.
23 ഐഐടികൾ, 31 എൻഐടികൾ, 23 ഐഐഐടികൾ 20 ജിഎഫ്ടിഐകൾ എന്നിവിടങ്ങളിലെ 36,000 എൻജിനിയറിംഗ് സീറ്റുകളിലേക്കാണ് ജോയിന്റ് സീറ്റ് അലോക്കേഷൻ അഥോറിറ്റി അലോട്ട്മെന്റ് നടത്തി അഡ്മിഷൻ നൽകുന്നത്.
ഐഐടി, എൻഐടി പ്രവേശന നടപടികൾ നിർത്തിവച്ചു
01:07 AM Jul 10, 2018 | Deepika.com