ബല്ലിയ: മാനഭംഗക്കേസുകൾ വർധിക്കുന്നതു തടയാൻ ശ്രീരാമനുപോലും കഴിയില്ലെന്ന് ഉത്തർപ്രദേശ് ബിജെപി എംഎൽഎ സുരേന്ദ്ര നാരായൺ സിംഗ്. മാനഭംഗം പോലുള്ള കുറ്റകൃത്യങ്ങളും പ്രകൃതിദത്തമായ മലിനീകരണവും തടയാൻ കുട്ടികളെ നന്മകൾ പഠിപ്പിച്ചുകൊടുത്തു നേർവഴി നയിക്കുകയാണു വേണ്ടതെന്നും ബല്ലിയയിൽനിന്നുള്ള എംഎൽഎ പറഞ്ഞു. മറ്റുള്ളവരെ കുടുംബാംഗങ്ങളെപ്പോലെയും സഹോദരീസഹോദരങ്ങളെപ്പോലെയും കാണാൻ പഠിപ്പിക്കേണ്ടതു ജനങ്ങളുടെ ഉത്തരവാദിത്വമാണ്.
നന്മയിലൂടെ മാത്രമേ ഈ വിപത്തിനെ മാറ്റിയെടുക്കാനാവൂ. അതു ഭരണഘടനയിലൂടെ സാധ്യമല്ല. കൊടുംക്രിമിനലുകളെ ഏറ്റുമുട്ടലിലൂടെ പോലീസ് വധിക്കുന്നു. എന്നാൽ, മാനഭംഗം ചെയ്യുന്നവരെ അതേ രീതിയിൽ ശിക്ഷിക്കുന്നില്ല. അവരെ ജയിലിലടയ്ക്കുന്നു. ഇതിലൂടെ സമൂഹത്തിനു ദോഷം ചെയ്യുകയാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
വേശ്യകൾ സർക്കാർ ഉദ്യോഗസ്ഥരെക്കാൾ മികച്ചവരാണെന്നു പറഞ്ഞ് നേരത്തേയും സുരേന്ദ്ര നാരായൺ വിവാദങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. ഉന്നാവോയിൽ യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ പ്രതിയായ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗറിനെ അനുകൂലിച്ച് സുരേന്ദ്ര നാരായൺ രംഗത്തെത്തിയിരുന്നു. മൂന്നു കുട്ടികളുടെ അമ്മയെ ആർക്കും മാനഭംഗം ചെയ്യാനാവില്ലെന്നായിരുന്നു ആ പ്രസ്താവന.
ശ്രീരാമനുപോലും മാനഭംഗം തടയാനാവില്ലെന്നു ബിജെപി എംഎൽഎ
12:39 AM Jul 09, 2018 | Deepika.com