ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 18 മുതൽ ഓഗസ്റ്റ് പത്തു വരെ. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ മുത്തലാക്ക്, മെഡിക്കൽ, ഒബിസി, ട്രാൻസ്ജെൻഡർ ബില്ലുകൾ എന്നിവ അടക്കമുള്ള സുപ്രധാന നിയമനിർമാണങ്ങൾ ലക്ഷ്യമിടുന്ന 18 ദിവസത്തെ സമ്മേളനം പ്രക്ഷുബ്ധമാകും.
രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യന്റെ കാലാവധി ജൂലൈ ഒന്നിന് അവസാനിക്കുന്നതിനാൽ പുതിയ ഉപാധ്യക്ഷന്റെ തെരഞ്ഞെടുപ്പാകും സമ്മേളനത്തിന്റെ തുടക്കത്തിൽ ശ്രദ്ധേയമാകുക. ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഡെപ്യൂട്ടി ചെയർമാനെ ബിജെപിക്ക് സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാനാകില്ല. കോണ്‍ഗ്രസിന് കൈവശമുണ്ടായിരുന്ന അവശേഷിച്ച ഭരണഘടനാ പദവിയായിരുന്ന ഈ സ്ഥാനത്തേക്ക് ഇനി മറ്റൊരു പാർട്ടിയുടെ നേതാവിനെ പിന്തുണയ്ക്കേണ്ടി വരുമെന്നാണ് സൂചന. പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമായി ഈ പദവി ബിജു ജനതാദളിന് നൽകാൻ നീക്കമുണ്ട്. ഈ പദവിയിൽ ടിഡിപിക്കും നോട്ടമുണ്ട്. എന്നാൽ, പൊതുസമ്മതനായ സ്ഥാനാർഥിയെ കണ്ടെ ത്താൻ ഭരണ- പ്രതിപക്ഷങ്ങൾ തമ്മിൽ വൈകാതെ ചർച്ച നടത്തിയേക്കും.
ജോർജ് കള്ളിവയലിൽ
പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 18 മുതൽ
12:39 AM Jun 26, 2018 | Deepika.com