സത്ന: മധ്യപ്രദേശിൽ കവർച്ചക്കാരെ നേരിടാൻ രൂപവത്കരിച്ച സ്പെഷൽ ആംഡ് ഫോഴ്സി(എസ്എഎഫ്)ലെ ജവാൻ കാട്ടിൽ ദാഹജലം കിട്ടാതെ മരിച്ചു. സത്ന ജില്ലയിലെ ചിത്രകൂട് വനമേഖലയിലാണു ഞായറാഴ്ച എസ്എഎഫ് ജവാൻ സച്ചിൻ ശർമയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
പ്രദേശത്ത് കൊള്ളക്കാരുടെ സാന്നിധ്യമുണ്ടെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നായിരുന്നു എസ്എഎഫ് സംഘം വനത്തിലെത്തി തെരച്ചിൽ നടത്തിയത്. തെരച്ചിലിനു ശേഷം മടങ്ങവേ ദാഹജലം ലഭിക്കാതെ സച്ചിനുൾപ്പെടെ മൂന്നു ജവാന്മാരുടെ നില മോശമായി. മൂന്നു പേരെയും ഒരു മരത്തിനു കീഴിലാക്കി മറ്റു ജവാന്മാർ ജലം തേടി പോയി. ഒടുവിൽ അവർ ബാഗ്ധാര പോസ്റ്റിലെത്തി. പോലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും സച്ചിൻ ശർമയെ വിട്ട് ശിവ്മോഹൻ അശോക് എന്നീ ജവാന്മാർ പോയിരുന്നു. സച്ചിനെ കണ്ടെത്താനുമായില്ല. പോലീസ് സംഘം നടത്തിയ തെരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെ ബതോഹിയിലെ വനത്തിൽ സച്ചിന്റെ മൃതദേഹം കണ്ടെത്തി.
മധ്യപ്രദേശിലെ കാട്ടിൽ ജവാൻ ദാഹജലം കിട്ടാതെ മരണത്തിനു കീഴടങ്ങി
12:39 AM Jun 26, 2018 | Deepika.com