ന്യൂഡൽഹി: പാലക്കാട് റെയിൽവേ കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാരിനെതിരേ വിമർശനമുന്നയിച്ച കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രമന്ത്രിയായതു കൊണ്ടു എന്തും വിളിച്ചുപറയാൻ പാടില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി, വായുവിലൂടെ പാളം നിർമിക്കാനാവില്ലെന്നു പിയൂഷ് ഗോയൽ പ്രസ്താവന നടത്തിയത് വിടുവായത്തമാണെന്നും വിമർശിച്ചു. കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയത്തിൽ റെയിൽവെ മന്ത്രിയെ കാണാൻ താൻ അനുമതി തേടിയെന്നും എന്നാൽ അത് അനുവദിച്ചില്ലെന്നുമുള്ള വാർത്ത അടിസ്ഥാനരഹിതമാണെന്നും പിണറായി വിജയൻ പറഞ്ഞു.
കേരളത്തിലെ റെയിൽവേ വികസനത്തിനു സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്നും ആകാശത്തു കൂടി ട്രെയിൻ ഓടിക്കാൻ സാധിക്കില്ലെന്നും കഴിഞ്ഞ ദിവസം പിയൂഷ് ഗോയൽ പ്രസ്താവന നടത്തിയിരുന്നു. പാലക്കാട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനു മറപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത ഭാഷയിൽ മറുപടി നൽകിയത്. കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്നു പറഞ്ഞതു കൊണ്ടു കാര്യമില്ല, അതു പ്രാവർത്തികമാക്കുകയാണു വേണ്ടതെന്നും അദ്ദേഹം ചൂണ്ട ിക്കാട്ടി.
കഞ്ചിക്കോട് കോച്ച് ഫാക്ടറി പ്രശ്നവുമായി ബന്ധപ്പെട്ടു റെയിൽവേ മന്ത്രിക്കു കത്തുകൾ അയച്ചിരുന്നു. കേന്ദ്ര സർക്കാരുമായി നിരവധി തവണ ബന്ധപ്പെടുകയും ചെയ്തിരുന്നു. പാലക്കാട് എംപി ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തിക്കൊണ്ടിരിക്കുകയാണ്. കോച്ച് ഫാക്ടറിക്ക് ഏറ്റെടുത്ത ഭൂമി ഇപ്പോൾ റെയിൽവെയുടെ കൈയിലാണ്. ഇക്കാര്യമെല്ലാം അവഗണിച്ച് കോച്ച് ഫാക്ടറി വേണ്ടെ ന്നുവച്ച കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരേയാണ് റെയിൽ ഭവനു മുന്പിൽ പ്രതിഷേധ ധർണ നടത്തിയത്. സമരം ഉദ്ഘാടനം ചെയ്യാൻ പോയിരുന്നു. അതല്ലാതെ മന്ത്രിയെ കാണാൻ ശ്രമിച്ചിട്ടില്ല. ഇക്കാര്യം മാധ്യമങ്ങൾക്കും അറിയാവുന്നതാണ്.
ഭൂമി ഏറ്റെടുത്ത് നൽകിയിട്ടില്ലെന്നത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണയാണെന്നാണ് ആദ്യം കരുതിയത്. അദ്ദേഹം അത് ആവർത്തിച്ചു പറയുന്പോൾ ബോധപൂർവമാണെന്നു വേണം കരുതാൻ. കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ട ത്. റെയിൽവേയ്ക്കായി ഭൂമി ഏറ്റെടുക്കലിൽ നല്ല പുരോഗതിയാണു കേരളത്തിലുണ്ടായിട്ടുള്ളത്. ഇക്കാര്യങ്ങളിലെ വസ്തുതകൾ വ്യക്തമാക്കി അദ്ദേഹത്തിന് കത്തയയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റെയിൽവേ മന്ത്രിക്കെതിരേ പിണറായി വിജയൻ
12:55 AM Jun 25, 2018 | Deepika.com