ജമ്മു/ന്യൂഡൽഹി: കഠുവയിൽ കൊടുംപീഡനത്തിനിരയായ എട്ടുവയസുകാരി പെൺകുട്ടിക്കു ബലപ്രയോഗത്തിലൂടെ മയക്കുമരുന്നും ലഹരിവസ്തുക്കളും നല്കിയിരുന്നതിനാൽ അബോധവസ്ഥയിലായിരുന്നുവെന്ന് ഫോറൻസിക് റിപ്പോർട്ട്. കഴിഞ്ഞ ജനുവരിയിലാണു മനുഷ്യമനഃ സാക്ഷിയെ ഞെട്ടിച്ച കഠുവ പീഡനക്കേസ്. ഇതുമായി ബന്ധപ്പെട്ടു തയാറാക്കിയ ഫോറൻസിക് റിപ്പോർട്ടിലാണ് എട്ടുംപൊട്ടും തിരിയാത്ത പ്രായത്തിൽ ആ കുരുന്നു പെൺകുട്ടി അനുഭവിച്ച കൊടുംപീഡനങ്ങൾ വെളിച്ചത്തുകൊണ്ടുവരാൻ ഉതകുന്ന തെളിവുകൾ.
കഞ്ചാവിനു പകരമായി പ്രദേശവാസികൾ ഉപയോഗിക്കുന്ന മന്നാർ എന്ന മയക്കുമരുന്നും മാനസികരോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന എപിട്രിൽ 0.5 എംജി എന്ന ഗുളികയുമാണ് അക്രമികൾ കുട്ടിയുടെ ബോധം നഷ്ടപ്പെടുത്തുന്നതിനായി നൽകിയത്. ഭക്ഷണം നൽകാതെ എട്ടു വയസ്സുള്ള കുട്ടിക്ക് ഇവ നൽകിയാൽ അനന്തരഫലം എന്തായിരിക്കുമെന്നായിരുന്നു അന്വേഷണസംഘം പരിശോധിച്ചത്.
ഇതിനുവേണ്ടി പെണ്കുട്ടിയുടെ ആന്തരികശരീരഭാഗങ്ങൾ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. അതിനു ലഭിച്ച മറുപടിയിലാണു അബോധാവസ്ഥയിലേക്കോ അല്ലെങ്കിൽ അനങ്ങാൻ പോലും സാധിക്കാത്ത വിധം മരവിച്ച അവസ്ഥയിലേക്കോ പീഡനത്തിനുമുന്പ് പെൺകുട്ടി എത്തിയിരുന്നുവെന്ന വിവരം. ഇതിനായി മയക്കുമരുന്നും ലഹരിവസ്തുക്കളും നൽകിയെന്നും പരിശോധനയിൽ വ്യക്തമായി.
ക്ലോനാസെപാം സാൾട്ട് എന്ന രാസവസ്തു അടങ്ങിയതാണ് കുട്ടിക്കു നൽകിയ എപിട്രിൽ ഗുളികകൾ. ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രം രോഗികൾക്കു നൽകുന്നതാണിവ. ഗുളിക കഴിക്കുന്നയാളുടെ പ്രായവും തൂക്കവും അനുസരിച്ച് അളവ് ക്രമീകരിക്കുകയും ചെയ്യണം. കൊല്ലപ്പെട്ട കുട്ടിയുടെ അവസ്ഥയിൽ വെറും 0.1 മുതൽ 0.2 മില്ലിഗ്രാം മരുന്നുമാത്രം ഒരു ദിവസത്തിൽ മൂന്നുതവണയായി നൽകാൻ കഴിയൂ. എന്നാൽ പിടിയിലായതിന്റെ പിറ്റേന്ന് പെൺകുട്ടിക്ക് 0.5 മില്ലിഗ്രാമിന്റെ അഞ്ച് ഗുളികളാണ് അക്രമികൾ ബലംപ്രയോഗിച്ച് നൽകിയത്.
അന്തരികാവയവങ്ങൾ പരിശോധിച്ച ഡോക്ടർമാരുടെ നിഗമനം. പിന്നീടും ഗുളികകൾ നൽകിയതോടെ കുട്ടി മയക്കത്തിലായി. മാനസികവ്യാപാരങ്ങളെല്ലാം നിലച്ച് കുട്ടി അബോധാവസ്ഥയിലെത്തുകയും ചെയ്തു. ഒടുവിൽ മരണവും. ക്രൂര പീഡനത്തിനിരയായിട്ടും പെണ്കുട്ടി കരഞ്ഞു ബഹളമുണ്ടാക്കിയില്ലെന്ന വാദം പ്രതികളും അവരെ അനുകൂലിക്കുന്നവരും ഉന്നയിച്ചിരുന്നു. ഈ ചോദ്യം കോടതിയിലും ഉയരുമെന്നതിനാലാണ് അന്വേഷണസംഘം ഫോറൻസിക് വിശദമായ പരിശോധനാഫലം തേടിയത്.
പരിശോധനയിൽ കണ്ടെത്തിയ വസ്തുതകൾ പഞ്ചാബിലെ പത്താൻകോട്ടിലുള്ള വിചാരണക്കോടതിയിൽ അന്വേഷണസംഘം സമർപ്പിക്കും. സുപ്രീംകോടതി നിർദേശപ്രകാരമാണ് ജമ്മുവിലെ കഠുവയിൽനിന്ന് പത്താൻകോട്ട് ജില്ലാ കോടതിയിലേക്ക് മാറ്റിയത്. നീതിപൂർവമായ അന്വേഷണം മുൻനിർത്തിയാണ് കോടതിമാറ്റം.
കഴിഞ്ഞ ജനുവരി പത്തിനാണ് കഠുവയിൽ എട്ടുവയസുകാരി പെൺകുട്ടിയെ കാണാതായത്. പതിനാലാം തീയതി കൊല്ലപ്പെട്ടു. മൂന്നുദിവസങ്ങൾക്കുശേഷമാണ് കൊല്ലപ്പെട്ട നിലയിൽ കുട്ടിയെ കണ്ടെത്തിയത്. സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയായ സഞ്ജി റാം, മകൻ വിശാൽ, ഇവരുടെ പ്രായപൂർത്തിയാകാത്ത ബന്ധു, സ്പെഷൽ പോലീസ് ഓഫീസർമാരായ ദീപക് ഖജൂരിയ, സുരീന്ദർ വർമ സുഹൃത്ത് പർവേഷ് കുമാർ എന്ന മാന്നു തുടങ്ങിയവർക്കെതിരെയാണ് കേസ്.
കൊല്ലപ്പെട്ട പെൺകുട്ടിക്കു അമിതമായ തോതിൽ മയക്കുമരുന്നു നൽകി
12:55 AM Jun 25, 2018 | Deepika.com