ന്യൂഡൽഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും എംപിമാർക്കും ലഭിക്കാത്ത ഉറപ്പ് കേന്ദ്രസർക്കാരിൽനിന്നു കൈപ്പറ്റി വി.എസ്. അച്യുതാനന്ദൻ.
വിഷയവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താതിരുന്ന റെയിൽവേ മന്ത്രി ഇന്നലെ വി.എസ് അച്യുതാനന്ദനുമായി വിശദമായി സംസാരിച്ചു. വി.എസിന്റെ വരവിൽ സന്തോഷം പ്രകടിപ്പിച്ച ഗോയൽ പദ്ധതിയുമായി കേന്ദ്രം മുന്നോട്ടുപോകുമെന്നുതന്നെ ഉറപ്പു നൽകി. പദ്ധതി നടപ്പാക്കാത്തത് കോണ്ഗ്രസിന്റെ കുറ്റംകൊണ്ടു മാത്രമാണെന്നും മന്ത്രി പറഞ്ഞു.
കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ കേരളത്തോട് കേന്ദ്രസർക്കാർ കടുത്ത അവഗണനയാണു കാട്ടുന്നതെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച സിപിഎം എംപിമാരും നേതാക്കളും റെയിൽവേ മന്ത്രാലയത്തിന് മുന്നിൽ പ്രതിഷേധ ധർണ നടത്തിയിരുന്നു. വിഷയം ഉന്നയിച്ച് റെയിൽമന്ത്രിയെ കാണാൻ പിണറായി വിജയന് അവസരം ലഭിച്ചിരുന്നുമില്ല. ഈ സാഹചര്യത്തിലാണ് വി.എസ് അച്യുതാനന്ദൻ അനായാസം ഇന്നലെ റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനെ കണ്ട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന ഉറപ്പ് നേരിട്ടു കൈപ്പറ്റിയത്.
സിപിഎമ്മിനുള്ളിലെ വിഭാഗീയത മുതലെടുക്കുക എന്ന തന്ത്രമായും പിണറായിയെ മറികടന്ന് വി. എസിനു ലഭിച്ച ഉറപ്പിനെ വിലയിരുത്താം. സിപിഎം കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ വി.എസ് ഇന്നലെ വൈകുന്നേരമാണ് പീയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തിയത്.
പദ്ധതി നടപ്പിലാക്കുന്നതിനു ചില സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണുള്ളത്. അത് ഉടൻതന്നെ നീക്കും. ഇത് വി.എസിനെപ്പോലെ മുതിർന്ന ഒരു നേതാവിനു നൽകുന്ന ഉറപ്പാണെന്നു ബോധ്യമുണ്ടെന്നും ഗോയൽ പറഞ്ഞു. ഇന്നലെ രാവിലെ ചണ്ഡീഗഡിലായിരുന്ന മന്ത്രി ഗോയലിന് വി. എസുമായുള്ള കൂടിക്കാഴ്ച അല്ലാതെ ഡൽഹിയിൽ മറ്റു പ്രധാന പരിപാടികളൊന്നും തന്നെ ഉണ്ടായിരുന്നില്ല. കൂടിക്കാഴ്ചയ്ക്കു ശേഷം മന്ത്രി മഹാരാഷ്ട്ര യ്ക്കു പുറപ്പെടുകയും ചെയ്തു.
2008ൽ റായ്ബറേലിയിലെ കോച്ച് ഫാക്ടറിക്ക് ഒപ്പംതന്നെ പ്രഖ്യാപിച്ചതാണ് കഞ്ചിക്കോടും. പദ്ധതി പ്രഖ്യാപിക്കുന്പോൾ സിപിഎം യുപിഎക്ക് ഒപ്പമായിരുന്നു. എന്നാൽ, യുപിഎ സർക്കാർ പണം അനുവദിച്ചത് റായ്ബറേലിക്കു മാത്രമാണ്. എന്തു കൊണ്ട് കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് പണം നൽകിയില്ലെന്ന് ഇപ്പോൾ രാഹുൽ ഗാന്ധിയോടു ചോദിക്കണമെന്നും പീയൂഷ് ഗോയൽ പ്രതികരിച്ചു.
കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് ഇതോടെ വ്യക്തമാകുകയാണ്. വി.എസ് മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് പദ്ധതി പ്രഖ്യാപിക്കുന്നതെന്നതും അദ്ദേഹത്തിന്റെ മണ്ഡലമാണെന്നതും മറ്റൊരു വസ്തുതയുമാണ്.
റെയിൽവേ വികസനത്തിനായി ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ കാണിക്കുന്ന അലംഭാവംതന്നെയാണു പ്രധാന പ്രശ്നമെന്ന് ഗോയൽ ആവർത്തിച്ചു. ആകാശത്ത് റെയിൽപാത പണിയാൻ കഴിയില്ലെന്നാണ് മന്ത്രി പറഞ്ഞത്. സ്ഥലമേറ്റെടുത്തു നൽകാത്തതുമൂലം മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ പട്ടിക മുഖ്യമന്ത്രിക്ക് അയച്ചുകൊടുക്കാമെന്ന് ഗോയൽ പറഞ്ഞു.
സെബി മാത്യു
കഞ്ചിക്കോട് വിഷയം:പിണറായിക്ക് സന്ദർശനാനുമതി നിഷേധിച്ച റെയിൽവേ മന്ത്രി വി.എസിന് ഉറപ്പു നല്കി
01:22 AM Jun 24, 2018 | Deepika.com