തൂത്തുക്കുടി: അടച്ചുപൂട്ടിയ തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റില്‍നിന്നുള്ള സള്‍ഫ്യൂരിക് ആസിഡ് ചോര്‍ച്ചയെ തുടർന്ന് 1,300 ടൺ സൾഫ്യൂരിക് ആസിഡ് നശിപ്പിച്ചതായി തൂത്തിക്കോണം കളക്ടര്‍ സന്ദീപ് നന്ദൂരി പറഞ്ഞു.
പ്ലാന്റില്‍നിന്ന് ആസിഡ് ചോര്‍ച്ചയുണ്ടായതിനെത്തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ ഭരണകൂടം തെളിവെടുപ്പു നടത്തിയിരുന്നു. ചോര്‍ച്ചയുടെ നില ഗുരുതരമല്ലെന്നും വേണ്ട സുരക്ഷാ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. സുരക്ഷ മുന്‍നിര്‍ത്തി, സള്‍ഫ്യൂരിക് ആസിഡ് പ്ലാന്റിൽനിന്നു പൂര്‍ണമായും നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു.
നേരത്തെ, പ്ലാന്റിലെ സൾഫ്യൂരിക് ആസിഡിന്റെ അളവ് അപകടകരമായ അളവില്‍ എത്തിയിരിക്കുകയാണെന്നും ആവശ്യമായ വൈദ്യുതി നല്കിയാല് മാത്രമേ പ്ലാന്റിന്റെ കേടുപാടുകള്‍ പരിഹരിക്കാന്‍ കഴിയൂ എന്നും പ്ലാന്റ് ഉടമകളായ വേദാന്ത ഗ്രൂപ്പ് മദ്രാസ് ഹൈക്കോടതിയില്‍ നല്കിയ ഹർജിയിൽ പറഞ്ഞിരുന്നു.
ആസിഡ് ചോര്‍ച്ചയുള്ള ടാങ്കുകള്‍ക്കു ചുറ്റും സ്ഫോടന ശേഷിയുള്ള രാസവസ്തുക്കളാണുള്ളതെന്നും ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ വലിയ ദുരന്തമായിരിക്കും ഉണ്ടാവുകയെന്നും ഹരജിയില്‍ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇവയെല്ലാം വേദാന്ത ഗ്രൂപ്പിന്റെ മാത്രം വാദമാണെന്നും ആസിഡ് ചോര്‍ച്ച നിയന്ത്രണ വിധേയമാണെന്നും ജില്ലാ കളക്ടര്‍ സന്ദീപ് നന്ദൂരി അറിയിച്ചു.
കടുത്ത മലിനീകരണപ്രശ്നങ്ങളെത്തുടര്ന്നു പ്രദേശവാസികള്‍ നടത്തിയ സമരത്തില്‍ 13 പേരാണ് പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാരിനും വേദാന്തക്കുമെതിരെ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് പ്ലാന്റ് പിന്നീട് അടച്ചുപൂട്ടി.
സ്റ്റെര്‍ലൈറ്റ് ആസിഡ് ചോര്‍ച്ച ;1300 ടൺ സൾഫ്യൂരിക് ആസിഡ് നശിപ്പിച്ചു
01:22 AM Jun 24, 2018 | Deepika.com