ന്യൂഡൽഹി: ആവശ്യമായ പല മേഖലകളിലും കേരളത്തിന് കേന്ദ്ര സർക്കാരിന്റെ ഫലപ്രദമായ പിന്തുണ ലഭിക്കുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന അടിസ്ഥാന വിഷയങ്ങളുടെ കാര്യത്തിൽ പോലും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്ത സാഹചര്യമാണുള്ളത്. രാജ്യത്തിന്റെ ശക്തി എന്നത് സംസ്ഥാനങ്ങൾ കൂടിച്ചേർന്നതാണ്.
എന്നാൽ, തങ്ങളുടെ വരുതിയിൽ അല്ലാത്ത സംസ്ഥാനങ്ങളോട് അവഗണന കാട്ടുന്ന സമീപനമാണ് കേന്ദ്രസർക്കാരിന്റേത്. കേരളത്തോടുള്ള ഈ നിഷേധാത്മക നിലപാടിനു പിന്നിൽ രാഷ്ട്രീയ വിരോധം തന്നെയാണുള്ളതെന്നും പിണറായി വിജയൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
കേന്ദ്ര സർക്കാർ ഫലപ്രദമായ പിന്തുണ നൽകേണ്ട പല സുപ്രധാന മേഖലകളിലും അത്തരം പിന്തുണയോ സഹകരണമോ ഉണ്ടാകുന്നില്ല. ഇത് സംസ്ഥാനത്തിന്റെ വികസനം ഉൾപ്പെടെയുള്ള കാര്യങ്ങളെ പിന്നോട്ടു നയിക്കും. അവരുടെ നയത്തിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
പ്രധാനമന്ത്രിയെ കാണുന്നതിനായി പലതവണ അനുമതി തേടി. സർവകക്ഷി യോഗം ചേർന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയെ കണ്ടു നിവേദനം നൽകേണ്ട ആവശ്യമുണ്ടായിരുന്നു. കേരളം, കേന്ദ്രസർക്കാർ അടക്കം അംഗീകരിച്ച സ്റ്റാറ്റ്യൂട്ടറി റേഷൻ സംവിധാനം ഏർപ്പെടുത്തിയ സംസ്ഥാനമാണ്. കേന്ദ്ര സർക്കാർ ഇപ്പോൾ ഏർപ്പെടുത്തിയ മാനദണമനുസരിച്ച് ആവശ്യമായ അരി നൽകാൻ ആകുന്നില്ല. ഈ പ്രശ്നം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താനാണ് പ്രധാനമന്ത്രിയെ കാണാൻ രണ്ടു ഘട്ടങ്ങളിലായി അനുമതി ചോദിച്ചത്. രണ്ടു തവണയും പ്രധാനമന്ത്രി അനുമതി നിഷേധിക്കുകയും ഒരു മന്ത്രിയെ കാണാൻ നിർദേശിക്കുകയുമാണ് ചെയ്തത്. മന്ത്രിയെ നേരത്തേ കണ്ടപ്പോൾ അദ്ദേഹത്തിന് മാത്രമായി ഒന്നും ചെയ്യാൻ കഴിയില്ലെന്നു വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ നയപരമായ തീരുമാനത്തിനാണ് പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചത്.
സംതൃപ്തമായ സംസ്ഥാന ങ്ങൾ ശക്തമായ കേന്ദ്രത്തിന് ഒഴിച്ചു കൂടാനാകാത്തതാണ്. ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനത്തെ ആദരിക്കുക എന്നതാണ് കേന്ദത്തിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. നിലവിൽ കേന്ദ്രത്തിന്റെ സമീപനത്തിൽ സംസ്ഥാനം ഒട്ടും തന്നെ തൃപ്തിയില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ പോലും വലിയ അവഗണനയാണുണ്ടായിട്ടുള്ളത്.
പ്രധാനമന്ത്രി കേരളത്തോടു മാത്രമാണ് ഇത്തരം നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. അതേസമയം, നീതി ആയോഗ് യോഗത്തിൽ മോദിയോട് കണ്ണൂർ വിമാനത്താവളത്തിന്റെ കാര്യം ഉന്നയിച്ചപ്പോൾ ഇടപെടാം എന്നാണ് വ്യക്തമാക്കിയതെന്നും പിണറായി പറഞ്ഞു. എങ്കിലും തുടർച്ചയായി കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിക്കുന്നത് സംസ്ഥാനത്തോടുള്ള അവഗണന തന്നെയാണെന്നു പിണറായി ആവർത്തിച്ചു വ്യക്തമാക്കി.
കേന്ദ്രസർക്കാർ ഫെഡറൽ സംവിധാനത്തെ മാനിക്കുന്നില്ല
12:55 AM Jun 24, 2018 | Deepika.com