മംഗളൂരു: ഓംനി വാനിനുനേരേയുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ കുടുംബാംഗങ്ങളായ ഏഴു യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ആറോടെ ഉപ്പിനങ്ങാടി-സുബ്രഹ്മണ്യ സംസ്ഥാന ഹൈവെയിൽ ബിലിനെലെയിലായിരുന്നു സംഭവം. ചിക്മംഗളൂർ സ്വദേശി ഗിരീഷും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന ഓംനി വാനാണ് ആക്രമിക്കപ്പെട്ടത്.
ധർമസ്ഥലയിൽനിന്നു സുബ്രഹ്മണ്യയിലേക്കു പോകുകയായിരുന്നു ഇവർ. ബിലിനെലെയിലെ സിപിസിആർഐ കേന്ദ്രത്തിനു സമീപമെത്തിയപ്പോൾ തൊട്ടടുത്ത് കാട്ടുകൊമ്പൻ റോഡ് മുറിച്ചുകടക്കുന്നതു കണ്ട് ഗിരീഷ് വാഹനം നിർത്തി. ഇതോടെ അക്രമാസക്തനായ ആന വാഹനത്തിനടുത്തേക്ക് പാഞ്ഞെത്തുകയും കൊമ്പുകൾകൊണ്ട് വാൻ കുത്തിമറിക്കുകയുമായിരുന്നു. ഇതേസമയം പിന്നാലെയെത്തിയ ബസിന്റെ ഡ്രൈവർ ആന ആക്രമിക്കുന്നതു കണ്ടതിനെത്തുടർന്ന് നിർത്താതെ ഹോണടിക്കുകയും യാത്രക്കാർ ബഹളമുണ്ടാക്കുകയും ചെയ്തതോടെയാണ് ആന കാട്ടിലേക്കു പിന്തിരിഞ്ഞത്. തക്കസമയത്ത് ബസ് എത്തിയതാണ് ഏഴു പേരുടെ ജീവൻ രക്ഷിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കാട്ടാന ഓംനി കുത്തിമറിച്ചു; ഏഴു പേർക്കു പരിക്കേറ്റു
12:32 AM Jun 24, 2018 | Deepika.com