ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മികച്ച ക്ഷീരോത്പാദക സംസ്ഥാനത്തിന് ഇന്ത്യാ ടുഡേ നൽകുന്ന ദേശീയ പുരസ്കാരം വനം ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു ഏറ്റുവാങ്ങി. ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ അഗ്രോ സമ്മിറ്റിന്റെ ഭാഗമായി നടന്ന ചടങ്ങിൽ കേന്ദ്ര കൃഷി മന്ത്രി രാധാ മോഹൻ സിംഗിൽനിന്ന് മന്ത്രി പുരസ്കാരം ഏറ്റു വാങ്ങി. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ക്ഷീര മേഖലയിൽ നടപ്പാക്കിയ ഗുണപരവും ഫലപ്രദവുമായ ഇടപെടലുകൾക്കാണു കേരളത്തിനു പുരസ്കാരം ലഭിച്ചത്.
ഈ വർഷം ഡിസംബറോടെ പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടുകയെന്ന ലക്ഷ്യത്തോടെയുള്ള വികസന പദ്ധതികളാണു സംസ്ഥാനത്തു നടപ്പാക്കിവരുന്നതെന്ന് പുരസ്കാരം ഏറ്റുവാങ്ങിയശേഷം നടത്തിയ പത്ര സമ്മേളനത്തിൽ കെ.രാജു പറഞ്ഞു. പാൽ ഉത്പാദനത്തിന് സാധ്യതയുള്ള മേഖലകൾ കണ്ടെത്തി ക്ഷീര വികസന വകുപ്പ് മുഖേന ഡയറി സോണ്, ക്ഷീര ഗ്രാമം എന്നീ വികസന പദ്ധതികൾ നടപ്പാക്കി. ഗ്രാമീണ സന്പദ്ഘടനയിൽ പ്രതിവർഷം പാൽ സംഭരണ വിലയിലൂടെ മാത്രം 3500 കോടി രൂപ ക്ഷീര കർഷകർക്കു വിതരണം ചെയ്യുന്നുണ്ട്. ഇതിൽ 90 ശതമാനവും ചെറുകിട നാമമാത്ര കർഷകരുടേയും തൊഴിലാളികളുടേയും കൈകളിലാണെത്തുന്നത്.
രാജ്യത്ത് കർഷകർക്ക് ഏറ്റവും കൂടുതൽ പാൽ വില ലഭിക്കുന്ന സംസ്ഥാനമാണു കേരളം. രാജ്യത്ത് ആദ്യമായി ക്ഷീരകർഷകരുടെ സാമൂഹിക സുരക്ഷയ്ക്കായി പെൻഷൻ പദ്ധതി നടപ്പാക്കിയതു കേളത്തിലാണ്. 1100 രൂപ പ്രതിമാസം പെൻഷൻ ലഭിക്കും. കടക്കെണിയിൽപ്പെട്ട ക്ഷീര കർഷകരെ സഹായിക്കുന്നതിനു ക്ഷീര കടാശ്വാസ പദ്ധതി നടപ്പാക്കി. ഉത്പാദന ക്ഷമതയുള്ള കന്നുകാലികളെ ഉറപ്പാക്കുന്നതിന് ഇതര സംസ്ഥാനങ്ങളിൽനിന്ന് ഗുണമേൻമയുള്ള പശുക്കളെ കേരളത്തിലെത്തിക്കുകയും കേരളത്തിൽ ജനിക്കുന്ന മുഴുവൻ കന്നുകുട്ടികളേയും സംരക്ഷിച്ച് ഉത്പാദന ക്ഷമതയുള്ള പശുക്കളാക്കി മാറ്റുകയും ചെയ്തു. പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി അതിർത്തി ചെക്പോസ്റ്റുകളിൽ സ്ഥിരം പാൽ പരിശോധനാ സംവിധാനവും ഏർപ്പെടുത്തി.
ക്ഷീര മേഖലയെ ശക്തിപ്പെടുത്തുന്നതിനായി സമഗ്ര ഇൻഷ്വറൻസ് പദ്ധതി, കന്നുകുട്ടി ദത്തെടുക്കൽ, കിടാരി പാർക്കുകൾ, ക്ഷീര സംഘങ്ങളുടെ ഏകീകൃത സോഫ്റ്റ് വെയർ, വിവര സാങ്കേതികവിദ്യ ഉൾപ്പെടുത്തിയുള്ള പദ്ധതികൾ, ഉൗർജിത ഗുണനിലവാര പദ്ധതികൾ, സമഗ്ര സഹകരണ പ്രചാരണ പരിപാടികൾ, ക്ഷീര സംഘങ്ങളിൽ സോളാർ പാനൽ സ്ഥാപിക്കൽ തുടങ്ങിയ പദ്ധതികളും സംസ്ഥാനത്തു നടപ്പാക്കി വരുന്നതായി മന്ത്രി പറഞ്ഞു.
ക്ഷീരോത്പാദക സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം മന്ത്രി കെ. രാജു ഏറ്റുവാങ്ങി
12:32 AM Jun 24, 2018 | Deepika.com