ന്യൂഡൽഹി: ആധാർ വിവരങ്ങൾ കുറ്റാന്വേഷണങ്ങൾക്കായി വിട്ടു കൊടുക്കില്ലെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഇതു സംബന്ധിച്ച ക്രൈം റിക്കാർഡ്സ് ബ്യൂറോ ഇഷ് കുമാറിന്റെ ശിപാർശ പരിഗണിക്കില്ലെന്നും യുഐഡിഎഐ പ്രസ്താവനയിൽ വ്യക്തമാക്കി. ആധാർ വിവരങ്ങൾ പോലീസിനു കൈമാറുന്നതിനുള്ള നീക്കം നടക്കുകയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ് രാജ് അഹിർ പറഞ്ഞിരുന്നു.
ആധാർ നിയമത്തിലെ 29-ാം വകുപ്പ് പ്രകാരം യുഐഡിഎഐ ശേഖരിക്കുന്ന ബയോമെട്രിക് വിവരങ്ങൾ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാനാകില്ലെന്നു വ്യക്തമാക്കുന്നുണ്ട്. ആ വിവരങ്ങൾ ആധാർ നൽകുന്നതിനും ആധാർ കാർഡ് ഉടമയെ തിരിച്ചറിയുന്നതിനും മാത്രമേ ഉപയോഗിക്കൂ എന്നും യുഐഡിഎഐ വ്യക്തമാക്കി.
അജ്ഞാത മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും ആധാറിലെ ബയോമെട്രിക് വിവരങ്ങൾ പോലീസിന് കൈമാറണം എന്നായിരുന്നു ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ ശിപാർശ. പ്രതിവർഷം രജിസ്റ്റർ ചെയ്യപ്പെടുന്ന 50 ലക്ഷം കേസുകളിൽ പ്രതികളുടെ വിരലടയാളം പോലും ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിൽ വ്യക്തികളുടെ ആധാർ വിവരങ്ങൾ പോലീസിന് കൈമാറണമെന്നായിരുന്നു ശിപാർശ.
എന്നാൽ, 2016ലെ ആധാർ നിയമത്തിൽ 33-ാം വകുപ്പ് പ്രകാരം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാത്രമേ ആധാറിലെ ബയോമെട്രിക് വിവരങ്ങൾ കൈമാറാൻ കഴിയും. ഇതിന് കാബിനറ്റ് സെക്രട്ടറിയുടെ അനുമതി മൂൻകൂർ വാങ്ങിയിരിക്കണം എന്നും യുഐഡിഎഐ വ്യക്തമാക്കി.
ആധാർ വിവരങ്ങൾ പോലീസിനു കൈമാറില്ലെന്ന് യുഐഡിഎഐ
12:32 AM Jun 24, 2018 | Deepika.com