ശ്രീനഗർ: ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു കാഷ്മീര്‍(ഐഎസ്ജെകെ) തലവൻ ദാവൂദ് അഹമ്മദ് സോഫി ഉൾപ്പെടെ നാലു ഭീകരരെ കാഷ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ചു. ഭീകരരുടെ വെടിവയ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. പ്രദേശവാസികളിലൊരാളും സംഘർഷത്തിൽ കൊല്ലപ്പെട്ടു. വ്യാഴാഴ്ച അമർനാഥ് തീർഥയാത്ര തുടങ്ങാനിരിക്കേ ഭീകരരെ അമർച്ചചെയ്യാനായതു വലിയ വിജയമാണെന്ന് സൈനികകേന്ദ്രങ്ങൾ വിലയിരുത്തി.
രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ടിനെത്തുടർന്നാണ് ഇന്നലെ പുലര്‍ച്ചെ സൈന്യം തെരച്ചിൽ ആരംഭിച്ചത്. ഭീകരര്‍ ആക്രമണം തുടങ്ങിയതോടെ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു.സംഘർഷമേഖലയിൽ ഒരുസംഘം യുവാക്കള്‍ സൈന്യത്തിനു നേരേ കല്ലേറു നടത്തിയതിനെത്തുടര്‍ന്നു ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി.
പ്രതിഷേധക്കാരെ ബലംപ്രയോഗിച്ചു സ്ഥലത്തുനിന്നു നീക്കാനുള്ള ശ്രമത്തില്‍ ഏതാനും പേര്‍ക്കു പരിക്കേറ്റു. കല്ലേറും കൊലപാതകവുമുൾപ്പെടെ ഒട്ടേറെ വിധ്വംസക പ്രവർത്തനങ്ങളിലെ മുഖ്യപങ്കാളിയാണ് കൊല്ലപ്പെട്ട ദാവൂദ് അഹമ്മദ് സോഫി. ഇയാൾക്കൊപ്പം പ്രവർത്തിച്ചിരുന്ന അദിൽ റഹ്മാൻ ഭട്ട്, മുഹമ്മദ് അഷ്റഫ് ലിതു, മജീദ് മൻസൂർ ധർ എന്നിവരാണ് വധിക്കപ്പെട്ടതെന്നു പോലീസ് ഐജി സ്വയം പ്രകാശ് പാണി അറിയിച്ചു.
ഭീകരവിരുദ്ധ നടപടി വലിയ വിജയമായിരുന്നു. സിആർപിഎഫും സൈന്യവും പോലീസും ചേർന്നുള്ള സംയുക്തനീക്കമായിരുന്നു അനന്തനാഗിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎസിന്റെ തലവൻ ഉൾപ്പെടെ നാലു ഭീകരരെ സൈന്യം വധിച്ചു
12:59 AM Jun 23, 2018 | Deepika.com